ഇന്നും നിരാശ; പവൻവിലയിൽ 1800 രൂപയുടെ വർദ്ധനവ്, സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം
തിരുവനന്തപുരം: ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1800 രൂപ കൂടി 1,19,320 രൂപയും ഗ്രാമിന് 225 രൂപ വർദ്ധിച്ച് 14,915 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 1,17,520 രൂപയും ഗ്രാമിന് 14,690 രൂപയുമായിരുന്നു. ഡോളര്‍ വലിയ ഇടിവാണ് നേരിടുന്നത്. ഇത് സ്വർണവില കുതിക്കാന്‍ ഒരു കാരണമാണ്. ഇന്ത്യന്‍ രൂപയും കനത്ത വെല്ലുവിളി നേരിടുന്നു. ഇറക്കുമതി ചെലവ് കൂടാന്‍ ഇത് കാരണമായിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നാറ്റോയുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായി തുടരുന്നതിനാൽ ആഗോള വിപണികൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ അമേരിക്കയും നാറ്റോയും ധാരണയിലെത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയെങ്കിലും വിപണിയിൽ ആശങ്ക ശക്തമാണ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ വിപണിയിൽ നിന്ന് പണം പിൻവലിക്കുകയാണ്. പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്‌റ്റിയും ഇന്നലെ തകർന്നടിഞ്ഞു. സെൻസെക്സ് 770 പോയിന്റ് നഷ്‌ടത്തോടെ 81,537.70ൽ അവസാനിച്ചു. നിഫ്‌റ്റി 241 പോയിന്റ് ഇടിഞ്ഞ് 25,048.65ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത തകർച്ച നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ജനുവരിയിൽ ഇതുവരെ 36,400 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റുമാറിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതും തിരിച്ചടിയായി.