ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം തുടങ്ങി

Monday 26 January 2026 12:46 PM IST

തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലംകോണം സ്വദേശി ബിസ്മീർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

സംഭവത്തിൽ വിവിധ സംഘടനകൾ വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനുവരി 19നായിരുന്നു ദാരുണ സംഭവം. യുവാവിനെ ഭാര്യ ജാസ്മിൻ സ്കൂട്ടറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. ജാസ്മിൻ പലതവണ ആശുപത്രിക്കുള്ളിൽ പോയിട്ടും ഒരാളുപോലും ചികിത്സ നൽകാനായി എത്തിയിട്ടില്ലയെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.13 വയസുമുതൽ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളുള്ള ആളാണ് ബിസ്മീർ. അതേസമയം, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേ​റ്റ് തുറന്നിരുന്നുവെന്നും എന്നാൽ അകത്തേക്ക്ക ടക്കുന്ന വാതിൽ അടഞ്ഞാണ് കിടന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കാനാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലുള്ളവർ പറഞ്ഞത്. ആശുപത്രിയിലെത്തിക്കും മുൻപേ യുവാവ് മരിച്ചിരുന്നു. അതേസമയം, കുടുംബാരോഗ്യകേന്ദ്രത്തിൽ നൽകാൻ സാധിക്കുന്ന ചികിത്സകളെല്ലാം നൽകിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡോക്ടറുടെ സേവനം ലഭ്യമാക്കി, ഓക്സിജൻ സപ്പോർട്ടും നെബുലൈസേഷനും ഇൻഞ്ചക്ഷനും നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.