ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി; കഴുത്തിൽ കുരുക്കിട്ടശേഷം കസേര തട്ടിമാറ്റി കൊലപാതകം
കോഴിക്കോട്: ഒന്നിച്ച് ജീവനൊടുക്കാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി. കോഴിക്കോട് എലത്തൂരിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ കോഴിക്കോട് സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് മാളിക്കടവിന് സമീപത്തുള്ള സ്ഥാപനത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. വൈശാഖനും യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവരം യുവതി പുറത്തുപറയുമോയെന്ന ഭയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ബന്ധം തുടരാൻ സാധിക്കില്ലെന്നും ഒന്നിച്ച് മരിക്കാമെന്നും പറഞ്ഞുവിശ്വസിപ്പിച്ച് സ്വന്തം സ്ഥാപനത്തിലേയ്ക്ക് വൈശാഖൻ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കഴുത്തിൽ കുരുക്കിട്ട് രണ്ടുപേരും സ്റ്റൂളിൽ കയറിനിന്നു. ഇതിനിടെ വൈശാഖൻ സ്റ്റൂൾ തട്ടിയിടുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രായപൂർത്തിയാകുന്നതിന് മുൻപും യുവതിയെ വൈശാഖൻ പീഡിപ്പിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയേക്കും. വൈശാഖനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.