പതിനാറുകാരനെ വിളിച്ചുവരുത്തി തലയിലും മുഖത്തുമടക്കം ക്രൂരമായി മർദ്ദിച്ച സംഭവം, പ്രതിയായ 18കാരനും അറസ്റ്റിൽ

Tuesday 27 January 2026 10:19 AM IST

കൽപ്പറ്റ: 16കാരനെ സംഘംചേർന്ന് ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഭവത്തിൽ പങ്കുള്ള 18കാരനാണ് പിടിയിലായത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ മുൻപ് അറസ്റ്റ് ചെയ്‌തിരുന്നു. കൽപ്പറ്റ സ്വദേശി നാഫിലാണ് അറസ്റ്റിലായത്. ആകെ മൂന്നുപേരാണ് സംഭവത്തിൽ അറസ്റ്റിലായത്.

മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാഫിൽ മേപ്പാടിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇവിടെനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.പിടിയിലായ പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. ഇവരെ കൗൺസിലിങ്ങടക്കം കാര്യങ്ങൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിച്ചു. 16കാരൻ ഇവരെ ഇരട്ടപ്പേര് വിളിക്കുകയും മോശം പദങ്ങൾ ഇവരോട് പറയുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ബുധനാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെ കുട്ടിയെ ഫോണിൽ വിളിച്ചുവരുത്തി വിദ്യാർത്ഥികൾ കൂട്ടമായി മർദ്ദിക്കുകയും കാലിൽ പിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്‌തു. കൽപ്പറ്റയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ആയിരുന്നു സംഭവം. ഈ ദൃശ്യങ്ങളെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു. കുട്ടിയുടെ മുഖത്തും തലയിലുമടക്കം വടികൊണ്ടടിച്ചു. മർദ്ദനമേറ്റ് കുട്ടി നിലവിളിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി കാലുപിടിച്ചപ്പോഴും മർദ്ദനം തുടർന്നു. അഞ്ച് മിനിട്ട് നീണ്ട മർദ്ദന ദൃശ്യങ്ങൾ പരാതിയായി ലഭിച്ചതോടെ കൽപ്പറ്റ പൊലീസ് കേസെടുത്തു.