എൻ.എസ്.എസ് - എസ്.എൻ.ഡി.പി യോഗം ഐക്യത്തിൽ നിന്ന് പിന്മാറി: ജി.സുകുമാരൻ നായർ
കോട്ടയം : ഐക്യശ്രമത്തിന് പിന്നിൽ എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയനീക്കമുണ്ടെന്ന് മനസിലായതിനാൽ പിന്മാറുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ചർച്ച നടത്താൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എൻ.ഡി.എ നേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞയച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കി. 'പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. ചർച്ചയ്ക്കായി തുഷാർ വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിരുന്നു. എൻ.എസ്.എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ അവതരിപ്പിച്ചത്. ഐക്യം പറയുമ്പോൾ എന്തിനാണ് എൻ.ഡി.എയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയയ്ക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. വെള്ളാപ്പള്ളിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
ഡയറക്ടർ ബോർഡിൽ ഭിന്നതയില്ല
ഇരുസമുദായങ്ങൾ തമ്മിലുള്ള ഐക്യശ്രമത്തിന് എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ ഭിന്നത ഉണ്ടായെന്ന റിപ്പോർട്ടുകൾ സുകുമാരൻ നായർ തള്ളി. എല്ലാവരും ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. ആരും എതിർപ്പ് അറിയിച്ചിട്ടില്ല. ഒരു ഭിന്നാഭിപ്രായവും ഉണ്ടായിട്ടില്ല. എല്ലാം സമദൂരത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് സമുദായങ്ങളോട് എന്നപോലെ എസ്.എൻ.ഡി.പി യോഗത്തോടും സൗഹാർദ്ദപരമായ ബന്ധം തുടർന്നും നിലനിറുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസ് പിന്മാറ്റം: പിന്നെ പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറിയത് സംബന്ധിച്ച് ചിത്രം പൂർണമായി തെളിഞ്ഞുവന്ന ശേഷം പ്രതികരിക്കാമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വാർത്തകളിലൂടെയാണ് എൻ.എസ്.എസ് പിന്മാറ്റം അറിഞ്ഞത്. ഔദ്യോഗികമായ അറിയിപ്പോ വിളിയോ വന്നിട്ടില്ല. അതിനാൽ വിഷയത്തിൽ പൂർണരൂപം അറിഞ്ഞ ശേഷം മറുപടി പറയാം.