ഒന്നിച്ച് മരിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ടു, സ്റ്റൂൾ തട്ടിമാറ്റി യുവതിയെ കൊന്നു കാമുകൻ അറസ്റ്റിൽ തൂങ്ങിയപ്പോഴും മരിച്ചശേഷവും ലെെംഗികാതിക്രമം
കോഴിക്കോട്: ഒരുമിച്ച് ജീവിക്കാനാകില്ലെന്നും ഒന്നിച്ച് മരിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കാമുകിയും ഭാര്യയുടെ ബന്ധുവുമായ 26കാരിയെ സ്വന്തം വർക്ക്ഷോപ്പിലെത്തിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. രണ്ടുപേരും തൂങ്ങി മരിക്കാൻ കയറിൽ കുരുക്ക് തയ്യാറാക്കിയശേഷം യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ പ്രതി സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു. കോഴിക്കോട് തടമ്പാട്ടുതാഴം സ്വദേശിയും ഇൻഡസ്ട്രിയൽ വർക്ക് ഷോപ്പ് ഉടമയുമായ വെെശാഖനാണ് (35) പിടിയിലായത്.
പാലത്ത് സ്വദേശിയായ യുവതിയെയാണ് കൊലപ്പെടുത്തിയത്. 24ന് രാവിലെ പതിനൊന്നോടെ മോരിക്കരയിലെ വർക്ക് ഷോപ്പിലായിരുന്നു സംഭവം. ഉറക്കഗുളിക കലർത്തിയ ജ്യൂസ് ഇരുവരും കുടിച്ചു. യുവതിക്ക് കൂടുതൽ ഗുളിക കലർത്തിയാണ് നൽകിയത്. വെെശാഖൻ ചെറിയ അളവിലാണ് ഗുളിക ചേർത്തത്. തുടർന്ന് കയർകൊണ്ടുണ്ടാക്കിയ കുരുക്ക് മേൽക്കൂരയിൽ കെട്ടി സ്റ്റൂളിൽ കയറി നിന്ന് ഇരുവരും കഴുത്തിലിട്ടു.
ഇതിനിടെ വൈശാഖൻ പെട്ടെന്ന് തന്റെ കുരുക്കഴിച്ച് യുവതി നിന്നിരുന്ന സ്റ്റൂൾ കാൽകൊണ്ട് തട്ടിയിടുകയായിരുന്നു. ഇതോടെ പിടയാൻ തുടങ്ങിയ യുവതിക്കുനേരെ വെെശാഖൻ ലെെംഗികാതിക്രമം നടത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം യുവതിയുടെ കഴുത്തിലെ കയർ അറുത്ത് തറയിൽ കിടത്തിയും ലെെംഗികമായി പീഡിപ്പിച്ചു.
തുടർന്ന് വർക്ക് ഷോപ്പിൽ യുവതി ആത്മഹത്യ ചെയ്തെന്നു ഭാര്യയെ വിളിച്ചറിയിച്ചു. അവരെത്തിയ ശേഷമാണ് മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് വെെശാഖന് ദേഹാസ്വാസ്ഥ്യമുണ്ടായി. അതോടെ ആശുപത്രി അധികൃതർക്ക് സംശയമായി. വിവരം പൊലീസിലറിയിച്ചു. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ വർക്ക് ഷോപ്പിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
സി.സി ടിവി ഹാർഡ് ഡിസ്‌ക് നശിപ്പിക്കാൻ വെെശാഖൻ പദ്ധതിയിട്ടിരുന്നത് പൊലീസ് ഇടപെടലിൽ പൊളിഞ്ഞു. സംഭവത്തിൽ വൈശാഖന്റെ ഭാര്യയുടേയും മറ്റു ബന്ധുക്കളുടേയും മൊഴി പൊലിസ് രേഖപ്പെടുത്തി.
കൊലപാതകം ആസൂത്രിതം
വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് യുവതിയെ കൊല്ലാൻ വെെശാഖൻ തീരുമാനിച്ചത്. രഹസ്യബന്ധം ഭാര്യ അറിയുമോ എന്നും ഭയന്നു. വിവാഹിതനായതിൽ ഒരുമിച്ച് ജീവിക്കാനാകില്ലെന്നും ഒന്നിച്ച് മരിക്കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. ഇതിനായി വർക്ക്ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. യുവതിയെ പതിനാറ് വയസ് മുതൽ വെെശാഖൻ ലെെംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനാൽ പോക്സോ കേസുമെടുത്തു. വെെശാഖനെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.