സമ്മർദ്ദത്തിൽ സഞ്ജു
ഇന്ത്യ - ന്യൂസിലാൻഡ് നാലാം ട്വന്റി-20 ഇന്ന്
മൂന്ന് അവസരങ്ങൾ നഷ്ടമാക്കിയ സഞ്ജു സാംസൺ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിൽ ആരാധകർ
വിശാഖപട്ടണം : ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നാലാം ട്വന്റി-20 മത്സരത്തിനായി ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങുമ്പോൾ പരമ്പര നേടിക്കഴിഞ്ഞതിനാൽ ഇന്ത്യൻ ടീമിന് സമ്മർദ്ദമില്ല. പരമ്പര പിടിക്കാൻ കഴിയാത്തതിനാൽ ന്യൂസിലാൻഡിനും വലിയ ടെൻഷനില്ല. പക്ഷേസമ്മർദ്ദം മുഴുവൻ സഞ്ജുവിലാണ്. ഏകദിന,ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ ഇടം നൽകിയ സഞ്ജുവിന് അതിനുമുമ്പുള്ള ഇന്ത്യ- ന്യൂസിലാൻഡ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ലഭിച്ച അവസരം പ്രയോജനപ്പെടുത്താൻ കഴിയാത്തതാണ് സമ്മർദ്ദത്തിലാകാനുള്ള കാരണം.
ആദ്യ മത്സരത്തിൽ 10 റൺസ് നേടിയ സഞ്ജുവിന് രണ്ടാം മത്സരത്തിൽ ആറുറൺസാണ് നേടാനായത്. മൂന്നാം മത്സരത്തിലാകട്ടെ റണ്ണെടുക്കുന്നതിന് മുമ്പ് നേരിട്ട ആദ്യ പന്തിൽ കുറ്റിതെറിച്ചു. ആദ്യകളിയിൽ പേസർ കൈൽ ജാമീസൺ പുറത്താക്കിയപ്പോൾ മറ്റ് രണ്ട് മത്സങ്ങളിലും മാറ്റ് ഹെൻറിയാണ് വിക്കറ്റെടുത്തത്. പേസർമാരെ നേരിടാൻ സഞ്ജുവിന് കഴിയുന്നില്ലെന്ന രീതിയിലെ വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നു. ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ സഞ്ജുവിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ ഉയരുന്ന മുറവിളികളോട് എതിർപ്പുള്ളവർ ഇപ്പോൾ സഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ ആറാടുകയാണ്. അവസരങ്ങൾ ലഭിക്കുമ്പോൾ പ്രയോജനപ്പെടുത്താത്ത സഞ്ജുവിനെ എങ്ങനെ ടീമിലെടുക്കുമെന്നാണ് അവരുടെ ചോദ്യം.
ഇതിനെല്ലാം മറുടി നൽകാൻ സഞ്ജുവിന്റെ ഒരൊറ്റ നല്ല ഇന്നിംഗ്സ് മതി. ഏതായാലും ഈ മൂന്ന് മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെ പ്ളേയിംഗ് ഇലവനിൽ നിന്ന് മാറ്റിനിറുത്താനിടയില്ല. കാരണം തിലക് വർമ്മ ഇനിയുള്ള രണ്ട് മത്സരങ്ങളിലും കളിക്കാനില്ലാത്തതിനാൽ ലോകകപ്പിന് മുമ്പ് സഞ്ജുവിന് പരമാവധി അവസരം നൽകാനാണ് സാദ്ധ്യത.
പക്ഷേ ഈ രണ്ട് മത്സരങ്ങളിൽ മികവ് കാട്ടാനായില്ലെങ്കിൽ ലോകകപ്പിനായി തിലക് വർമ്മ വരുമ്പോൾ സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടും. അവിടേക്ക് ഇഷാൻ കിഷൻ എത്താനാണ് സാദ്ധ്യത.
ലോകകപ്പ് ടീമിൽ സഞ്ജുവിന്റെ ബായ്ക്ക്അപ്പ് വിക്കറ്റ് കീപ്പറായാണ് ഇഷാനെ എടുത്തത്. പക്ഷേ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മൂന്നാം നമ്പർ പൊസിഷനിലിറങ്ങിയ ഇഷാൻ രണ്ടാം മത്സരത്തിൽ 32 പന്തുകളിൽ 76 റൺസും മൂന്നാം മത്സരത്തിൽ 13 പന്തുകളിൽ 28 റൺസും നേടിയിരുന്നു.
7pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും