നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തമാസം: സുന്ദരനാകാൻ രാക്ഷസൻപാറ
കലഞ്ഞൂർ: വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ രാക്ഷസൻ പാറയിൽ ടൂറിസം പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ തുടങ്ങും. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവർ രാക്ഷസൻപാറയിൽ ടൂറിസം ഡെപ്യുട്ടി ഡയറക്ടർ പ്രേംദാസ്, ഹാബിറ്റാറ്റ് പ്രതിനിധി ജുബിൻ, കെൽ പ്രതിനിധി ഷുക്കൂർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അടുത്തമാസം പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എൻ.സലിം, ബീനപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി ഗിരീഷ്, വാർഡംഗങ്ങളായ ഷീന ബിനു, മനോജ്.എം.ജയിംസ്, എസ്.പ്രസന്നകുമാരി, ബിജു പാലവിള, നൂർജഹാൻ, ദിലീപ് അതിരുങ്കൽ, പി.വി.ജയകുമാർ, കമലൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹാബിറ്റാറ്റിന് ഒരുകോടി രൂപയുടെയും കെല്ലിന് 1.763 കോടി രൂപയുടെയും അനുമതി നൽകിയിട്ടുണ്ട്.
പദ്ധതിയിൽ ഉള്ളത്
കൈവരികൾ ശുചിമുറികൾ വ്യൂ പോയിന്റ് ഭക്ഷണശാല ഗുരു നിത്യചൈതന്യയതി സ്മാരകം ലൈബ്രറി
എത്താനുള്ള വഴി
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഇഞ്ചപ്പാറ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. പാറയുടെ മുകളിൽ കയറിയാൽ പശ്ചിമഘട്ട മലനിരകളുടെ ഹരിതഭംഗി ആസ്വദിക്കാം.
ടൂറിസം സർക്യൂട്ടിലും ഇടം
ആനക്കൂട്, അടവി, ഗവി തുടങ്ങിയ കോന്നിയുടെ ടൂറിസം സർക്ക്യൂട്ടിൽ രാക്ഷസൻ പാറയും ഇടം പിടിച്ചിട്ടുണ്ട്. സമീപത്തെ പാറകളെല്ലാം ഖനനാനുമതി ലഭിച്ച് പാറമടകളായി മാറിയപ്പോഴും നാട്ടുകാരുടെയും പ്രകൃതി സ്നേഹികളുടെയും ഇച്ഛാശക്തികൊണ്ടാണ് രാക്ഷസൻപാറ ഇന്നും തലയുയർത്തി നിൽക്കുന്നത്. ആദ്യശ്രമം തടഞ്ഞത് ഗുരുനിത്യചൈതന്യ യതിയുടെ നേതൃത്വത്തിലായിരുന്നു.
രാക്ഷസൻപാറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിയെന്നത് ദീർഘകാല ആവശ്യമാണ്. നാടിന്റെ വികസനത്തിനൊപ്പം തൊഴിൽ അവസരങ്ങളും വർദ്ധിക്കും.
അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ