യു.ഡി.എഫ് ചരിത്ര വിജയം നേടും: പി.ടി.അജയ് മോഹൻ
മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ ഏത് മണ്ഡലത്തിലാണെങ്കിലും അനുസരിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ. പൊന്നാനിയിലാണോ തവനൂർ മണ്ഡലത്തിലാണോ മത്സരിക്കാൻ താല്പര്യമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി ജനിച്ച് വളർന്ന സ്ഥലമാണ്. തവനൂർ പ്രവർത്തന മേഖലയും. രണ്ട് മണ്ഡലങ്ങളോടും വലിയ അടുപ്പമാണ്. പാർട്ടി നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം. ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ചരിത്ര വിജയം നേടും. തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണ്. ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ ജനങ്ങളെല്ലാം അസ്വസ്ഥരാണ്. ജനങ്ങളെ ഇതിൽ നിന്നെല്ലാം മോചിപ്പിക്കാൻ പോവുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അയ്യപ്പനെ പോലും കൊള്ളയടിക്കുന്ന നാടായി കേരളം മാറി. പച്ച വർഗീയത പറയുന്ന മന്ത്രിമാരാണിവിടെ ഉള്ളത്. ഇവയൊന്നും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണെങ്കിൽ കേരളത്തിൽ മറ്റ് മന്ത്രിമാർക്ക് വായ തുറക്കാൻ സ്വാതന്ത്ര്യമില്ല. കരിങ്കൊടി കാണിക്കുന്നവരെ മർദ്ദിക്കാൻ ആളുകളുണ്ട്. സി.പി.എമ്മും ഘടകക്ഷിയായ സി.പി.ഐ പോലും നിലവിലെ ഭരണത്തിൽ തൃപ്തരല്ല. കണ്ണൂർ ജില്ലയിൽ പോലും ഇടതുമുന്നണിയ്ക്ക് കാലിടറുമെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാർദ്ദത്തിന്റെ നാട്
സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം മറുപടി പറഞ്ഞു. സജി ചെറിയാന്റെ നാട്ടിൽ പ്രളയം വന്നപ്പോൾ മലപ്പുറത്ത് നിന്ന് രക്ഷാപ്രവർത്തനത്തിനായി പോയവരോട് ഹിന്ദുവാണോ മുസ്ലീമാണോ എന്ന് അദ്ദേഹം ചോദിക്കാത്തതെന്താണ്. മതസൗഹാർദ്ദത്തിന്റെ നാടാണ് മലപ്പുറം. ജാതിയും മതവും പ്രശ്നമില്ലാത്ത കുറേയേറെ നല്ല മനുഷ്യർ താമസിക്കുന്ന ജില്ലയാണിത്. വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടമാണ് യു.ഡി.എഫിന്റെ നയം. രണ്ടാം തവണയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊന്നാനിയിൽ എൽ.ഡി.എഫ് സർക്കാർ വാഗ്ദാനം ചെയ്ത പദ്ധതികളെല്ലാം പാതി വഴിയിലാണെന്നും പുനർഗേഹം ഉൾപ്പെടെയുള്ളവ ഫലപ്രദമായില്ലെന്നും അദ്ദേഹം പറഞ്ഞു.