കോടമഞ്ഞുപോലെ പൊടി, ശ്വാസകോശം വലയുന്നു!

Wednesday 28 January 2026 12:49 AM IST

കൊല്ലം: കടുത്ത വേനലിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങളും സജീവമായതോടെ പൊടിശല്യവും രൂക്ഷമായി. കുട്ടികളും മുതിർന്നവരുമെല്ലാം പനി, അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഭീഷണിയിലാണ്.

കുട്ടികളിൽ പനി, വിട്ടുമാറുത്ത ചുമ, ശ്വാസതടസം എന്നിവയും വ്യാപകമാണ്. ഇരുചക്ര വാഹനക്കാർക്കും കാൽനടയാത്രക്കാർക്കുമാണ് പൊടി ശല്യം കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നത്. കോട മഞ്ഞുപോലെ റോഡിൽ പൊടി നിറഞ്ഞു നിൽക്കും. ലോറികളും ബസുകളുമുൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അവസ്ഥ രൂക്ഷമാവുന്നത്. ഇവയുടെ പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ പോകാനാവാത്ത അവസ്ഥയാണ്. ബസിൽ യാത്ര ചെയ്താലും സ്ഥിതി മറിച്ചല്ല. ആൽത്തറമൂട്, കരുനാഗപ്പള്ളി, ടൈറ്റാനിയം ജംഗ്ഷൻ, ശങ്കരമംഗലം, കൊറ്റംകുളങ്ങര തുടങ്ങി ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലും ഇതാണവസ്ഥ. സ്റ്റോപ്പുകളിലും മറ്റും ബസുകൾ നിറുത്തുമ്പോൾ യാത്രക്കാർക്ക് ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് ഡിസ്‌പ്ലേ വയ്ക്കുന്ന സാധനങ്ങൾ പൊടി മൂടി. തട്ടുകടകളിലെ ഭക്ഷണങ്ങളും ഇക്കാരണത്താൽ മലിനമാകുന്നു. റോഡിൽ വാഹനങ്ങളും മറ്റും പാർക്ക് ചെയ്താൽ നിമിഷനേരം കൊണ്ട് പൊടിയിൽ കുളിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടിവരുന്നതിന്റെ പ്രധാന വില്ലനും പൊടിയാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

വെള്ളം തളിക്കാൻ മടി

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്തെ പൊടി കുറയ്ക്കാനായി വെള്ളം തളിക്കാൻ പല തവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും ഗൗനിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണ പ്രവൃത്തികൾ കഴിയുമ്പോഴേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

പൊടിശല്യം മറികടക്കാൻ

 മാസ്ക്, മുഖംമൂടുന്ന തരത്തിലുള്ള ഹെൽമെറ്റ് ധരിക്കുക

 പൊടി ഒഴിവാക്കാൻ പരിസരത്ത് വെള്ളം തളിക്കുക

ചികിത്സയിലുള്ളവർ മുടങ്ങാതെ മരുന്ന് കഴിക്കണം

കഴിവതും പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം

 രോഗലക്ഷണമുള്ളവർ ഡോക്ടറുടെ സേവനം തേടണം

 കാറുള്ളവർ വാക്വം ക്ലീനർ ഉപയോഗിച്ച് കാറിനകം വൃത്തിയാക്കണം