ദിവാസ്വപ്നങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ നിരത്തിലേയ്ക്ക്, സ്വപ്നനേട്ടം ഓട്ടിസം ബാധിതരുടേത്
കൊച്ചി: ഓട്ടിസവും ഡൗൺ സിൻഡ്രോമും ബാധിച്ചവർ നിർമ്മിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നു. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്ന ഇടപ്പള്ളിയിലെ 'ഡേ ഡ്രീംസ്' (ദിവാസ്വപ്നങ്ങൾ) കൂട്ടായ്മയാണ് അഭിമാനനേട്ടത്തിന് പിന്നിൽ. പതിനഞ്ചിനും 40 വയസിനുമിടയിൽ പ്രായമുള്ള 12 പേരാണ് ഇ- സ്കൂട്ടറുകൾ നിർമ്മിക്കുന്നത്. ഇറക്കുമതി ചെയ്ത 86 പാർട്സുകൾ യോജിപ്പിച്ചാണ് സ്കൂട്ടർ നിർമ്മാണം. പ്രതിദിനം അഞ്ചു സ്കൂട്ടറുകൾ വരെ അസംബിൾ ചെയ്യാൻ കഴിയുന്നുണ്ട്. ബ്രാൻഡ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. തുടർന്ന് വില്പന നടത്തും. പ്രതിദിന വാടകയ്ക്ക് സ്കൂട്ടറുകൾ നൽകാനും പദ്ധതിയുണ്ട്. ഇവർക്ക് ഉപജീവനമാർഗം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡേ ഡ്രീംസ് ഭാരവാഹികൾ പറഞ്ഞു. ഓട്ടിസം, ഡൗൺ സിൻഡ്രോം ബാധിതർക്ക് പഠനവും തൊഴിൽ പരിശീലനവും നൽകുന്ന സംഘടനയാണ് ഡേ ഡ്രീംസ്. 2022ൽ ആരംഭിച്ചു. രക്ഷിതാക്കൾ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ദ്ധർ, സ്പെഷ്യൽ അദ്ധ്യാപകർ, മന:ശാസ്ത്രജ്ഞർ, തെറാപ്പിസ്റ്റുകൾ തുടങ്ങിയവർ അംഗങ്ങളാണ്.
ഒന്നരമാസത്തെ
പരിശീലനം
12 പേർക്കും ഒന്നരമാസത്തെ പരിശീലനം നൽകി. പരീക്ഷണമായി നടത്തിയ അസംബ്ലിംഗ് വിജയമായതോടെ നിർമ്മാണത്തിലേക്ക് കടന്നു. പാർട്സുകൾ കൂട്ടിയോജിപ്പിക്കുന്ന രീതികൾ ഇവരുടെ രക്ഷിതാക്കളോട് ആദ്യം വിവരിച്ചു. സംസാരം പോലുള്ള പ്രശ്നങ്ങൾ നേരിടാൻ രക്ഷിതാക്കളുടെ സഹായത്തോടുകൂടി ഓട്ടിസം ബാധിതരെ പരിശീലിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്. പരിശീലകന് നേരിട്ട് സംവദിക്കാൻ കഴിഞ്ഞതോടെ വിജയമായി.
''തുടക്കത്തിൽ അവർക്ക് മനസിലാക്കാൻ വിഷമമുണ്ടായിരുന്നു. താല്പര്യമായതോടെ അവർ വേഗത്തിൽ പഠിച്ചു
-വി.ഡി.അഭിലാഷ്,
പരിശീലകൻ,
ഷൈൻടെക് ബൈക്ക്സ്
''ഭിന്നശേഷിയുടെ പേരിൽ പൊതുവിദ്യാലയങ്ങൾ ഒഴിവാക്കിയവർക്കാണ് പഠനസൗകര്യവും തൊഴിൽ പരിശീലനവും നൽകുന്നത്. അവഗണിച്ചവരോട് മധുരപ്രതികാരം കൂടിയാണ് സ്കൂട്ടർ നിർമ്മാണം
-ബിജീഷ് കണ്ണാംകുളത്ത്
സ്ഥാപകൻ, ഡേ ഡ്രീംസ്
''പഠിച്ചെടുക്കാൻ സമയം വേണ്ടിവന്നെങ്കിലും കുട്ടികൾ ത്രില്ലിലാണ്. സമയം എടുത്തെങ്കിലും പുതിയ കാര്യം പഠിക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം.
-സ്മിത സജിത്ത്
രക്ഷിതാവ്