ഡ്യൂട്ടിക്കിടെ മദ്യപാനം, 6 പൊലീസുകാർക്ക് സസ്‌പെൻഷൻ
കഴക്കൂട്ടം : ഡ്യൂട്ടിക്കിടെ സ്റ്റേഷനുമുന്നിൽ കാറിലിരുന്ന് പൊലീസുകാരുടെ പരസ്യമദ്യപാനം. ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് സ്റ്റേഷനിൽ ഒപ്പിടാനെത്തിയെ പോക്‌സോ കേസ് പ്രതി. തുടർന്ന് ആറുപേർക്കും സസ്പെൻഷൻ. തിങ്കളാഴ്ച കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. ഇവരെ നല്ലനടപ്പിന് അയയ്ക്കാനും നിർദ്ദേശിച്ചു.
കഴക്കൂട്ടത്തെ ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുമ്പായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് ഇതേ വാഹനമോടിച്ച് ഇവർ പോകുകയും ചെയ്തു. വാഹനമോടിച്ച ഗ്രേഡ് എസ്.ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തു. പൊലീസുകാർ അറിയാതെയാണ് പോക്സോ പ്രതി രംഗം പകർത്തിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശിച്ച പ്രകാരം കഴക്കൂട്ടം എ.സി.പി ചന്ദ്രദാസ് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.