ടൂറിസം പദ്ധതിക്ക് ഭരണാനുമതി കടമ്പ്രയാർ ഇനി അടിമുടി മാറും
കൊച്ചി: പോളപ്പായലും ചെളിയും അടിഞ്ഞുകൂടി നശിച്ചുകൊണ്ടിരിക്കുന്ന കടമ്പ്രയാർ ഇനി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാകും. ചിത്രപ്പുഴ കടമ്പ്രയാർ മണക്കടവിൽ പുതിയ ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടമ്പ്രയാറിലെ ചെളിയും എക്കലും നീക്കംചെയ്യുന്നതിനായി ജലസേചനവകുപ്പ് കാലാകാലങ്ങളിൽ വലിയതുകയാണ് ചെലവഴിക്കുന്നത്. ടൂറിസംപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ ബാദ്ധ്യത ഒഴിവാക്കാൻ വകുപ്പിനാകും. പ്രകൃതിഭംഗിയാൽ സമൃദ്ധമായ കാക്കനാട്, കിഴക്കമ്പലം മേഖലകളിലെ കടമ്പ്രയാർ തീരത്തെ മനോഹരമാക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾക്കായി വിപുലമായ സജ്ജീകരണങ്ങളും ഒരുക്കും.
ജലവിഭവവകുപ്പിന്റെ എസ്.പി.വിയായ കെ.ഐ.ഐ.ഡി.സിയുടെ നേതൃത്വത്തിലാണ് മണക്കടവ്, ചിത്രപ്പുഴ ഭാഗങ്ങളിൽ ജലവിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുന്നത്. ഇറിഗേഷൻ, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാകും നിർമ്മാണം പൂർത്തിയാക്കുക.
പദ്ധതിയുടെ പ്രധാന ലക്ഷ്യം
1 നശിച്ചുപോയ പാതകളും കൈവരികളും പുനർനിർമ്മിക്കും 2 ആറിലെ പായലും പോളയും നീക്കംചെയ്ത് ആഴംകൂട്ടും 3 വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും 4 വാക്‌വേ നവീകരണം, റസ്റ്റോറന്റ്, ബോട്ടിംഗ് എന്നിവ പുനരാരംഭിക്കും 5 മണക്കടവിൽനിന്ന് ഇൻഫോപാർക്ക് വരെയുള്ള ബോട്ട് സർവീസ് ആരംഭിക്കും 6 സൈക്ലിംഗ് ട്രാക്ക്, ആംഗ്ലിംഗ് പോയിന്റ്, കയാക്കിംഗ് 7 യുവതലമുറയെ ലക്ഷ്യമിട്ട് സാഹസിക വിനോദസഞ്ചാര പദ്ധതികൾ