'കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണം'; ശബരിമല സ്വർണക്കൊള്ളയിൽ നിർണായക വിവരങ്ങൾ പുറത്ത്

Wednesday 28 January 2026 5:18 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിൽ നിന്ന് കട്ടിളപ്പാളികൾ പൂർണമായി മാറ്റിയിട്ടില്ലെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞർ മൊഴി നൽകി. കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും ഇപ്പോഴുള്ളത് യഥാർത്ഥ ചെമ്പ് പാളികളാണെന്നും ശാസ്ത്രജ്ഞർ മൊഴി നൽകിയിട്ടുണ്ട്.

ഇപ്പോഴുള്ളത് യഥാർത്ഥ ചെമ്പ് പാളികൾ തന്നെയാണ്. പാളി ഉൾപ്പെടെ രാജ്യാന്തര റാക്കറ്റുകൾക്ക് കൈമാറിയോയെന്ന സംശയത്തിനാണ് ഇതോടെ ഉത്തരമാകുന്നത്. ചില പാളികൾക്കുണ്ടായ മാറ്റത്തിൽ വിഎസ്എസ്‍സി വിശദീകരണം നൽകിയിട്ടുണ്ട്. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനാവ്യതിയാനമാണ് പാളികൾക്കുണ്ടായ മാറ്റത്തിനുകാരണം. പാളികൾ മാറ്റി പുതിയത് വച്ചതെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻപോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണം ഗണ്യമായി കുറഞ്ഞു. കട്ടിള പഴയത് തന്നെയായിരുന്നു, പക്ഷെ സ്വർണം കവർന്നിട്ടുണ്ട്. പാളികളിൽ സംഭവിച്ചിരുന്നത് രാസഘടനാ വ്യത്യയാനം മാത്രമാണെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴിയില്‍ പറയുന്നു. മൊഴിയുടെ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പഴയ വാതിലിൽ നിന്നെടുത്ത സാമ്പിൾ പരിശോധനയും നിർണായകമാണ്. പരിശോധന താരതമ്യ ഫലം ചേർത്ത് അന്തിമ റിപ്പോർട്ട് നൽകുമെന്ന് വിഎസ്എസ്‍സി അറിയിച്ചു.

അതേസമയം, കേസിൽ നാല് പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടെ റിമാൻഡ് ചെയ്തു. പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.