വ്യവസായ വളർച്ചയിൽ ഏറ്റുമുട്ടി മന്ത്രി രാജീവും കുഞ്ഞാലിക്കുട്ടിയും
തിരുവനന്തപുരം : കേരളത്തിൻെ വ്യവസായ നേട്ടങ്ങളെ ചൊല്ലി നിയമസഭയിൽ വ്യവസായ മന്ത്രി പി.രാജീവും മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും കൊമ്പുകോർത്തു. പത്തുവർഷത്തിനിടെ കേരളത്തിലേക്ക് എത്തിയ വൻകിട കമ്പനികൾ എണ്ണിപ്പറഞ്ഞ മന്ത്രി പവർക്കട്ടും ലോഡ് ഷെഡിംഗും കേരളത്തിന്റെ നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമാക്കിയെന്ന് ചൂണ്ടിക്കാട്ടി. ലണ്ടണിലെ ഇക്കണോമിസ്റ്റ് വാരികയുടെ ലെഫ്റ്റ് പാരഡൈസ് എന്ന ലേഖനത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കും ലോകത്തിന്റെ പലഭാഗങ്ങൾക്കും കേരളത്തിൽ നിന്ന് പഠിക്കാനുണ്ടെന്ന് പറയുന്നു. കേരളം ഡവലപ്‌മെന്റ് ചാമ്പ്യനാണെന്നും സാക്ഷ്യപ്പെടുത്തുന്നു.
പത്തുകൊല്ലം മുമ്പാണ് പരശുരാമൻ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചതെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്ന് പരിഹസിച്ചുകൊണ്ടാണ് പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇത്തരം നേട്ടങ്ങൾ ആദ്യമായിട്ടല്ല കേരളത്തിലുണ്ടാകുന്നത്. ഇതേ വിദേശ കമ്പനികൾ പലതും നേരത്തെയും കരാർ ഒപ്പിട്ടിട്ടുണ്ട്. താൻ വ്യവസായ മന്ത്രിയായിരിക്കെ നിക്ഷേപങ്ങൾക്ക് വഴിതുറന്നു.യു.ഡി.എഫിന്റെ കാലത്ത് കരാറുകൾ ഒപ്പിട്ട് മുന്നോട്ട് പോയപ്പോൾ എന്തിനാണ് ഈ ദുർവ്യയം എന്നാണ് പ്രതിപക്ഷം ചോദിച്ചത്. അത് എന്തായാലും ഞങ്ങൾ ചോദിക്കില്ല. ഞങ്ങൾ അധികാരത്തിൽ വന്നാൽ നിങ്ങൾ നടപ്പാക്കുന്ന നല്ലകാര്യങ്ങൾ തുടരുമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകുകി.
യു.ഡി.എഫ് കാലത്തെ താത്പര്യപത്രങ്ങൾ എന്തുകൊണ്ട് യാഥാർത്ഥ്യമായില്ലെന്നായി മന്ത്രി രാജീവ്. അന്നത്തെ ഇൻവെസ്റ്റ് മീറ്റിലെ മെഗാ പദ്ധതികളിലൊന്നായിരുന്നു മെട്രോയെന്ന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പത്തുവർഷത്തിനിടെ നിങ്ങൾ കൊണ്ടുവന്നു നടപ്പാക്കിയ മെഗാപ്രോജക്ട് എന്താണെന്നായി കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം.
മെട്രോയുടെ തുടക്കം ഇ.കെ.നയനാരുടെ കാലത്തായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മെട്രോയെ സിംഗപൂർ കമ്പനിയ്ക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ കേരളം നടത്തിയ വലിയ സമരങ്ങളുടെ ഭാഗമായാണ് ഡി.എം.ആർ.സിയ്ക്ക് അത് ലഭിച്ചത്. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നിങ്ങളുടെ തമ്മിലടിയാണ് വികസനം മുടക്കിയിട്ടുള്ളത്. കെ റെയിൽ എൽ.ഡി.എഫ് കൊണ്ടുവന്നപ്പോൾ അയ്യയ്യോ എന്ന് പറഞ്ഞവർ, ബി.ജെ.പി അതിവേഗറെയിൽ എന്നു പറയുമ്പോൾ സ്വാഗതം ചെയ്യുന്നു. ഈ അന്തർധാര കേരളമറിയുമെന്നും മന്ത്രി രാജീവ് പറഞ്ഞു.