പതാകയാൽ പാറി സരസ്വതിയുടെ ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്‌സ്
തിരുവല്ല: ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 195 രാജ്യങ്ങളുടെ പതാകകൾ ഞൊടിയിടയിൽ പറഞ്ഞുതീർത്ത ജി.സരസ്വതി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചു. തിരുവല്ല പെരിങ്ങര ചിറ്റേഴത്ത് മാങ്ങാട്ട് വീട്ടിൽ പ്രവാസിയായ കൃഷ്ണകുമാറിന്റെയും തിരുവല്ല സബ് ട്രഷറി ഉദ്യോഗസ്ഥ ഗായത്രിയുടെയും മകളാണ് നേട്ടം സ്വന്തമാക്കിയത്.
യു ട്യൂബിൽ പതാകകൾ കാണിക്കുമ്പോൾ രാജ്യത്തിന്റെ പേര് അതിവേഗത്തിൽ പറഞ്ഞ് വീഡിയോ റെക്കാർഡ് ചെയ്തു. എട്ട് മിനിറ്റ് 32 സെക്കൻഡ് കൊണ്ട് ലോക ഭൂപടത്തിലെ മുഴുവൻ രാജ്യങ്ങളുടെയും പതാകകൾ തിരിച്ചറിഞ്ഞു. തിരുവല്ല സെന്റ് മേരീസ് റെസിഡൻഷ്യൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്‌കൂളിലെ സിവിൽ സർവീസ് ക്ലബിൽ അംഗമായിരിക്കുമ്പോഴാണ് രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള സരസ്വതിയുടെ മികവ് അദ്ധ്യാപകർ തിരിച്ചറിഞ്ഞത്.
ചെറുപ്പം മുതൽ പതാകകൾ കാണിച്ച് കൂട്ടുകാരുമായി കളിച്ചിരുന്ന സരസ്വതി ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മിന്നും നേട്ടം കൈവരിക്കാൻ സഹായിച്ച അദ്ധ്യാപകർക്കും വീട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം സരസ്വതി നന്ദി പറയുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന അനുജത്തി ശ്രീപാർവതിയും റെക്കാർഡ് നേടാനുള്ള ശ്രമത്തിലാണ്. മുത്തശ്ശി ലതികയും ചെറുമക്കൾക്ക് പിന്തുണയേകി ഒപ്പമുണ്ട്.