സ്കൂളിലെ തലയെണ്ണലിന് ആധാർ: നിയമസാധുത ഹൈക്കോടതി പരിശോധിക്കും

Thursday 29 January 2026 12:00 AM IST

കൊച്ചി: അദ്ധ്യാപക തസ്തിക നിർണയത്തിനായി സ്‌കൂളുകളിൽ നടക്കുന്ന തലയെണ്ണലിന് വിദ്യാർത്ഥികളുടെ ആധാർ നിർബന്ധമാക്കിയതിന്റെ ഭരണഘടനാസാധുത ഹൈക്കോടതി പരിശോധിക്കും. തൃശൂർ കൊടകര എസ്.എൻ.വി യു.പി സ്‌കൂൾ മാനേജരുടെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്റ്റാഫ് ഫിക്‌സേഷനു ശേഷം ആധാർ കാർഡ് എടുത്ത കുട്ടികളെക്കൂടി എണ്ണത്തിൽ ചേർക്കണമെന്നാവശ്യപ്പെട്ട് മാനേജർ സർക്കാർ തലത്തിൽ നൽകിയ നിവേദനം രണ്ടു മാസത്തിനകം തീർപ്പാക്കാനും കോടതി നിർദ്ദേശിച്ചു. 2025-26ൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ നാല് കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലെന്ന കാരണത്താൽ അവരെ സ്റ്റാഫ് ഫിക്‌സേഷനു പരിഗണിക്കാതിരുന്നതാണ് കേസിന് ആധാരം.

മറ്റു തിരിച്ചറിയൽ രേഖകൾ തസ്തിക നിർണയത്തിന് പരിഗണിക്കില്ലെന്ന കേരള വിദ്യാഭ്യാസ നിയമ വ്യവസ്ഥയെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ആധാർ ഇല്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിക്കുന്നു. സമാന വിഷയത്തിലുള്ള മറ്റൊരു അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.