ആർ.സി.സിയിലെ നിയമന ക്രമക്കേട് റാങ്ക് പട്ടിക റദ്ദാക്കി, 18 നഴ്സുമാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം : ആർ.സി.സിയിലെ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക റദ്ദാക്കി. ജോലിയിൽ പ്രവേശിച്ച 18 നഴ്സുമാരെയും ഇന്നലെ പിരിച്ചുവിട്ടു. ആരോഗ്യവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർ.സി.സി അധികൃതരാണ് നടപടിയെടുത്തത്.
ആരോപണവിധേയായി സസ്‌പെൻഷനിലുള്ള ചീഫ് നഴ്സിംഗ് ഓഫീസർ ആർ. ശ്രീലേഖയ്‌ക്കെതിരെ കർശന അച്ചട നടപടി സ്വീകരിക്കാനും സർക്കാർ നിർദേശിച്ചു. അന്തിമ റാങ്ക് പട്ടികയിൽ 319പേരായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇവരിൽ നിന്നാണ് 18 പേരെ നിയമിച്ചത്. ഉടൻ 319പേരെയും ഉൾപ്പെടുത്തി വീണ്ടും പരീക്ഷ നടത്തും. ഇതിനായി സർക്കാർ അംഗീകൃത ഏജൻസികളെ നിയോഗിക്കും. ഒരുമാസത്തിനുള്ളിൽ പരീക്ഷനടത്തി ഫലംപ്രസിദ്ധീകരിക്കാൻ പറ്റുമോയെന്ന് ആരാഞ്ഞ് ആർ.സി.സി അധികൃതർ സർക്കാർ ഏജൻസികൾക്ക് ഇമെയിൽ അയച്ചു. ഒറ്രദിവസം 18പേർ പിരിഞ്ഞുപോയതോടെ ആർ.സി.സിയിലും പ്രതിസന്ധിയായി.