ആവശ്യത്തിന് ഡോക്ടർമാരില്ല‌ , മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളംതെറ്റി

Thursday 29 January 2026 12:49 AM IST

കോഴിക്കോട്: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പകരക്കാരെ കണ്ടെത്താനുള്ള ശ്രമം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം അവതാളത്തിലാക്കി. പുതുതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിലും ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടില്ല. ഇവിടങ്ങളിലേക്കും മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നു ഡോക്ടർമാരെ താത്കാലികമായി സ്ഥലംമാറ്റുകയാണ്. താത്കാലിക നിയമനവും അവതാളത്തിലാണ്. കാസർകോട്, ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ മൂന്നു മാസം കൂടുമ്പോൾ ഡോക്ടർമാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുകയാണിപ്പോൾ. ഈ രീതി പുതിയ കോളേജുകൾക്ക് ഒട്ടും ഗുണകരമാവില്ല. മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് മാറ്റുന്നതിനാൽ അവിടത്തെ പ്രവർത്തനത്തെയും ബാധിക്കുന്നുവെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ പറഞ്ഞു.

മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കൊവിഡ് കാലത്ത് ഡോക്ടർമാർക്ക് അധിക ഇൻസന്റീവുകൾ നൽകിയിരുന്നു. അതൊന്നുമില്ലാതെ പ്രവർത്തിച്ചവരാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ. അവർക്ക് അർഹതപ്പെട്ട ശമ്പളപരിഷ്കരണ കുടിശ്ശിക പോലും നൽകിയില്ല.

നിരവധി ആവശ്യങ്ങളുന്നയിച്ച് ഇന്നലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങി. സെക്രട്ടേറിയറ്റ് ധർണയെ തുടർന്നാണിത്. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സമരം ശക്തമാക്കും.

  • എൻട്രി കേഡറിലും ശമ്പളം കുറഞ്ഞു

എൻട്രി കേഡറിൽ ശമ്പളം പരിഷ്കരിച്ചപ്പോൾ ഗണ്യമായ കുറവുണ്ടായി. ഇത് മെഡിക്കൽ കോളേജ് സർവീസിനെ അനാകർഷകമാക്കിയിട്ടുണ്ട്. യുവ ഡോക്ടർമാർ സർവീസിൽ പ്രവേശിക്കാൻ മടിക്കുകയാണ്. എൻട്രി കേഡറിലെ കൊഴിഞ്ഞുപോക്കും കൂടി. നിലവിലുള്ള തസ്തിക, ഒഴിവ്

(ക്ളിനിക്കൽ സ്പെഷ്യാലിറ്റിയിൽ മാത്രം)

പ്രൊഫസർ... 277, 24

അസോ.പ്രൊഫസർ... 398....64

അസി.പ്രൊഫസർ....1431 ....287

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്ന അവസ്ഥ മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.

-ഡോ.റോസ്നാരാ ബീഗം ടി,

സംസ്ഥാന പ്രസിഡന്റ്,

കെ.ജി.എം.സി.ടി.എ