പരാജയപ്പെട്ടവകുപ്പായി ആരോഗ്യവകുപ്പ് മാറി: രമേശ് ചെന്നിത്തല ഹർഷിനയ്ക്ക് ഗാന്ധിഗ്രാം ഒരു ലക്ഷം രൂപ അടിയന്തരമായി നൽകും

Thursday 29 January 2026 12:54 AM IST

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും പരാജയപ്പെട്ടവകുപ്പുകളിലൊന്നായി ആരോഗ്യവകുപ്പുമാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടത്തുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹർഷിനയുടെ തുടർചികിത്സയ്ക്കായി ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള 'ഗാന്ധിഗ്രാം' ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പുകൾ ലംഘിച്ചു. സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയ്ക്കായി 50 ലക്ഷത്തോളം രൂപ ഹർഷിനയ്ക്ക് ചെലവായി. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും രണ്ട് ലക്ഷം രൂപയാണ് നൽകിയത്. ഇത് നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. മുൻ ആരോഗ്യ മന്ത്രി വി.സി കബീർ,മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി,വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്,ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ,വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുബീന വാവാട്,സമരസമിതി വൈസ് ചെയർമാൻ എം.ടി സേതുമാധവൻ,എം.വി അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.