മൂന്നാം വട്ടം ഇടതുമുന്നണി അതുക്കും മേലെ:മുഖ്യമന്ത്രി
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം പറഞ്ഞുനടക്കുന്ന ശതകണക്ക് വിജയമല്ല അതുക്കും മേലെയായിരിക്കും ഇടതുമുന്നണിയുടെ മൂന്നാം വട്ട വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം മുന്നിൽ കാണുന്നത് അന്ധകാരമാണ്. അതുകൊണ്ടാണ്അവർ യുക്തിക്ക് നിരക്കാത്ത സമരവഴിയിലൂടെ നീങ്ങുന്നത്. സർക്കാരിനെതിരെ പറയാൻ അവർക്ക് ഒന്നുമില്ല. വിമർശിക്കാനും കഴിയുന്നില്ല. അതുകൊണ്ടാണ് സംസാരിക്കാനുള്ള വേദിതന്നെ ഇല്ലാതാക്കി നിയമസഭയിൽ നിന്ന് വിട്ടുനിൽക്കുന്നത്. സഭ തുടങ്ങി നാലാം ദിവസമായ ഇന്നലെ മാത്രമാണ് സഭയിൽ കൂട്ടായ ചർച്ച നടന്നത്.ഇങ്ങനെയൊക്കെ ചെയ്യുന്നത് പ്രതിപക്ഷത്തിന് യോജിച്ചതാണോ എന്ന് അവർ ചിന്തിക്കണം.അസാധ്യമാണെന്ന് കരുതിയിരുന്നത് സാധ്യമാക്കിയാണ് ഇടതുമുന്നണി മുന്നോട്ട് പോകുന്നത്. ഇടതുമുന്നണിക്ക് ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീതയെയും ഒരേപോലെ നേരിടാനാകും.
സർക്കാർ ജീവനക്കാർക്ക് ഡി.എയ്ക്ക് അവകാശമല്ലെന്ന് കോടതിയിൽ പറഞ്ഞത് വിമർശിക്കേണ്ട വിഷയമല്ല. സ്റ്റാറ്റ്യൂട്ടറി അല്ലെന്നാണ് പറഞ്ഞത്. എന്നാൽ അത് അവകാശമാണ്. അത് കൊടുക്കുകയും ചെയ്യും.
പി.എം.ശ്രീയിൽ സർക്കാർ നിലപാടിനെ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പി.എം.ശ്രീ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് മനസിലാക്കണം.
2022ൽ പി.എം.ശ്രീ പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടടുത്ത മാസം അതിൽ ഒപ്പുവെച്ചവരാണ് കോൺഗ്രസ് സർക്കാരുകളെന്ന് മറക്കരുത്.സ്വന്തമായി ആശയമോ നിലപാടുകളോ ഇല്ലാത്ത പാർട്ടിയായി കോൺഗ്രസും യു.ഡി.എഫും മാറി. ഇടതുമുന്നണി സർക്കാരിന്റെ നേട്ടങ്ങൾ അനുഭവിക്കുന്നവരാണ് ജനങ്ങൾ.അവർ നിങ്ങളുടെ വിമർശനങ്ങൾ മുഖവിലയ്ക്ക് എടുക്കില്ല. രാജ്യത്ത് കോൺഗ്രസിന്റെ പ്രതിച്ഛായ ബി.ജെ.പി.യുടെ റിക്രൂട്ടിംഗ് ഏജന്റിന്റേതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.26നെതിരെ 66 വോട്ടുകൾക്ക് നന്ദിപ്രമേയം സഭ അംഗീകരിച്ചു.