അടിയന്തര പ്രമേയത്തിന്മേൽ ചർച്ച, ആരോഗ്യകേരളം വെന്റിലേറ്ററിൽ: പ്രതിപക്ഷം, മനോവീര്യം തകർക്കരുതെന്ന് മന്ത്രി
തിരുവനന്തപുരം: ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്നും ആരോഗ്യവതിയായി പുറത്തു കൊണ്ടുവരണമെന്നും നിയമസഭയിൽ പ്രതിപക്ഷം. രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രതിപക്ഷത്തിന്റെ ശ്രമം അവസാനിപ്പിക്കണമെന്ന് മന്ത്രി വീണാ ജോർജിന്റെ മറുപടി.
വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ വിളപ്പിൽ സ്വദേശി ബിസ്മീർ (37) ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയത്തിന്മേൽ സഭയിൽ രണ്ടര മണിക്കൂർ ചർച്ച നടന്നു. യു.ഡി.എഫ് ഭരണകാലത്ത് ആരോഗ്യ മന്ത്രിയുടെ ആസ്തി കൂടിയതല്ലാതെ മറ്റൊന്നും നടന്നില്ലല്ലോയെന്ന മന്ത്രിയുടെ പരാമർശം പ്രതിപക്ഷ ബഹളത്തിനിടയാക്കി.
മറുപടി പറയാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എഴുന്നേറ്റെങ്കിലും മന്ത്രി പൂർത്തിയാക്കിയ ശേഷം സംസാരിക്കാമെന്നായി സ്പീക്കർ. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയ ചർച്ച ടെസ്റ്റ് ക്രിക്കറ്റ് മാച്ചിനേക്കാൾ വിരസമാണെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
വിളപ്പിൽശാലയിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മിനിട്ടുകൾക്കുള്ളിൽ തന്നെ രോഗിക്ക് പ്രാഥമിക ചികിത്സ നൽകി. പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വ്യക്തതവരൂ. ആരോഗ്യപ്രവർത്തകരെ നിരന്തരമായി അക്രമിക്കാൻ അവസരം ഒരുക്കരുതെന്നും വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിലെ വീഴ്ചകൾ ആവർത്തിക്കുമ്പോൾ അന്വേഷിക്കാൻ ഇത്രയധികം ഉത്തരവുകൾ നൽകിയ മറ്റൊരു ആരോഗ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. ഉത്തരവിടുന്നതല്ലാതെ അന്വേഷണ റിപ്പോർട്ടുകളിൽ എന്ത് സംഭവിച്ചെന്ന് മന്ത്രി അന്വേഷിക്കാറില്ലെന്നും പറഞ്ഞു.
പ്രതിപക്ഷ വിമർശനത്തെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിലുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോർജ് പ്രതിരോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ഭരണപക്ഷത്തെ സുജിത് വിജയൻ പിള്ള ആവശ്യപ്പെട്ടു.