റെക്കാഡ് ചിറകിൽ ഉയർന്ന് പൊന്ന്
കൊച്ചി: പുതിയ ഉയരങ്ങൾ തേടിയുള്ള കുതിപ്പ് തുടരുകയാണ് സംസ്ഥാനത്ത് സ്വർണവില. ചരിത്രത്തിലാദ്യമായി 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 15,000 രൂപ കടന്നു. 15,315 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 1,22,520 രൂപയുമായി. ഇന്നലെ രണ്ട് തവണയായാണ് വില വർദ്ധിച്ചത്. രാവിലെ 295 രൂപയും ഉച്ചയ്ക്കുശേഷം 175 രൂപയുമാണ് ഗ്രാമിന് വർദ്ധിച്ചത്. രണ്ട് തവണയായി പവന് 3760 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി.എസ്.ടിയും ഉൾപ്പെടെ കണക്കാക്കിയാൽ 1, 33000 രൂപയെങ്കിലും നൽകണം. ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കൂട്ടുപിടിക്കുന്നതാണ് സ്വർണവില കുതിച്ചുയരാനിടയാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5,276 ഡോളറിലെത്തിയതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഡോളറിന്റെ മൂല്യം 95ലോ അതിന് താഴെയോ പോയാൽ സ്വർണവില 6000 ഡോളർ കടന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.