അമൃത് ഭാരതിന് മലബാറിൽ വേണം കൂടുതൽ സ്റ്റോപ്പുകൾ
പാലക്കാട്: സാധാരണക്കാരെയും കച്ചവടക്കാരെയും ലക്ഷ്യമിട്ട് റെയിൽവേ അനുവദിച്ച അമൃത് ഭാരത് പ്രതിവാര എക്സ്ർപ്രസ്(16329-30) നാഗർകോവിൽ-മംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചെങ്കിലും ഇതിന്റെ സമയക്രമത്തിന്റെയും സ്റ്റോപ്പുകളുടെ എണ്ണത്തിന്റെയും പേരിൽ വിവാദം കടുക്കുന്നു. ട്രെയിനിന് മലബാർ മേഖലയിൽ സ്റ്റോപ്പുകൾ കുറവാണെന്നാണ് ഈ മേഖലയിൽ നിന്നുള്ള യാത്രക്കാരുടെ പ്രധാന ആരോപണം. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് അതിവേഗ യാത്ര പ്രദാനം ചെയ്യുമെന്നാണ് വാഗ്ദാനമെങ്കിലും ട്രെയിനിന്റെ മംഗളൂരുവിലേക്കുള്ള യാത്ര മന്ദഗതിയിലാണെന്നാണ് മറ്റൊരാരോപണം. ഈ ആഴ്ചയാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ചൊവ്വാഴ്ച നാഗർകോവിലിൽ നിന്ന് മംഗളൂരുവിലേക്കും ഇന്നലെ തിരിച്ചുമായിരുന്നു സർവീസ്.
വടക്കോട്ട് 17 മണിക്കൂർ,
തെക്കോട്ട് 14 മണിക്കൂർ
മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന അമൃത് ഭാരത് ട്രെയിനുകൾ സെമി ഹൈ സ്പീഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ ട്രെയിൻ അത്ര ഹൈ സ്പീഡ് അല്ലെന്നാണ് യാത്രക്കാർ പറയുന്നത്. ചൊവ്വാഴ്ചകളിൽ രാവിലെ 11.40നു നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ത പുലർച്ചെ അഞ്ച് മണിക്ക് മംഗളൂരുവിലെത്തും. യാത്രാ സമയം 17.20 മണിക്കൂർ. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 8ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. യാത്രാ സമയം 14.05 മണിക്കൂർ മാത്രം. അതേസമയം കഴിഞ്ഞ ദിവസം ട്രെയിനിന്റെ കന്നി സർവീസ് രണ്ട് മണിക്കൂർ നേരത്തെ മംഗളൂരുവിലെ
ത്തി.
മലബാറിൽ ഒമ്പത് സ്റ്റോപ്പ്
തിരുവനന്തപുരം സെൻട്രൽ(ഉച്ചയ്ക്ക് 1.10), വർക്കല ശിവഗിരി(1.44), കൊല്ലം(2.15), കരുനാഗപ്പള്ളി(2.43), കായംകുളം(03.02), മാവേലിക്കര(3.13), ചെങ്ങന്നൂർ(3.25), തിരുവല്ല(3.36), ചങ്ങനാശ്ശേരി(3.45), കോട്ടയം(4.07), എറണാകുളം ടൗൺ(6), ആലുവ(6.43), തൃശൂർ(8.17), ഷൊർണൂർ(9.10), തിരൂർ(9.53), കോഴിക്കോട്(10.37), തലശ്ശേരി(12.20), കണ്ണൂർ(12.47), കാസർകോട്(1.55) എന്നിങ്ങനെ 19 സ്റ്റേഷനുകളിലാണ് കേരളത്തിൽ അമൃത് ഭാരത് എക്സ്‌പ്രസ് നിറുത്തുക. ഇതിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ 13 സ്റ്റോപ്പുകൾ ഉണ്ട്. പാലക്കാട് മുതൽ കാസർകോട് വരെ ആറെണ്ണവും. ഇതു വളരെ കുറവാണെന്നാണ് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാരുടെ ആരോപണം. കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയവ ഒഴിവാക്കപ്പെട്ട പ്രധാന സ്റ്റേഷനുകളിൽ ഉൾപ്പെടും. പ്രധാനമായും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ട്രെയിൻ ആയതിനാൽ ഈ സ്റ്റേഷനുകളിലും ട്രെയിൻ നിറുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.