ക്യാൻസറിനെ ചെറുക്കും ജാമുനി ചേമ്പ് റെഡി

Thursday 29 January 2026 12:13 AM IST

തിരുവനന്തപുരം: ക്യാൻസർ, പ്രമേഹം എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ള ആന്തോസയാനിൻ പിഗ്‌മെന്റ് അടങ്ങിയ ചേമ്പ് 'ജാമുനി' വൈകാതെ വിപണിയിലെത്തും. പർപ്പിൾ നിറമാണ്. ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും.

ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രമാണ് വികസിപ്പിച്ചെടുത്തത്. മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നത് ബംഗളൂരുവിലെ 'സ്പുട്നിക് ഫാംസ്' എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. ധാരണാപത്രം ഒപ്പിട്ടു. കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി. ബൈജു, സ്പുട്നിക് ഫാംസ് സി.ഇ.ഒ സുമീത് കൗറിന് ധാരണാപത്രം കൈമാറി.

കേരളത്തിലെ വനമേഖലയിൽ നിന്ന് കണ്ടെത്തിയ ചേമ്പ് ക്രോസ് ബ്രീഡ് ചെയ്താണ് ഔഷധഗുണമുള്ള പുതിയ ഇനം വികസിപ്പിച്ചെടുത്തത്. ഡോ. ശരവണൻ രാജു, ഡോ. എ. ആശാ ദേവി, ഡോ. പി. സേതുരാമൻ ശിവകുമാർ, ഡോ. കെ. എം. സെന്തിൽകുമാർ, ഡോ. സി. പ്രദീപിക എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് പിന്നിൽ.

ഗവേഷണ കേന്ദ്രം ആദ്യമായാണ് ഒരു കിഴങ്ങുവിള ഇനത്തിന് വാണിജ്യവത്കരണ ലൈസൻസ് നൽകുന്നത്. 5.90 ലക്ഷം രൂപയ്ക്കാണ് ലൈസൻസ്.

ജാമുനി കർണാടക ആദിവാസി വിഭാഗത്തിലെ കർഷകരിലെത്തിച്ച് കൃഷി വിപുലീകരിക്കും. വിളവെടുപ്പിന് ശേഷം അവരിൽ നിന്ന് വിലയ്ക്കു വാങ്ങി മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കും. വിദേശ രാജ്യങ്ങളിലുൾപ്പെടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യും.

ജാമുനി ചേമ്പ്

 7- 8 മാസമാണ് കൃഷി കാലാവധി. ഒരു ചെടിയിൽ നിന്ന് 1.5 മുതൽ 2 കിലോ വരെ കിഴങ്ങ് ലഭിക്കും

 വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുയോജ്യം. രുചിയും മികച്ചത്

ഭാവിയിലും ഇത്തരം വാണിജ്യ സാദ്ധ്യതയുള്ള ഇനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞന്മാർ.

ഡോ.ജി. ബൈജു, ഡയറക്ടർ

കിഴങ്ങു വിള ഗവേഷണ കേന്ദ്രം