കെ- റെയിലിന് പകരം അതിവേഗപ്പാത
തിരുവനന്തപുരം: ശക്തമായ എതിർപ്പു മൂലം മാറ്റിവയ്ക്കേണ്ടിവന്ന കെ-റെയിൽ പദ്ധതിക്ക് പകരം തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം ഇന്നലെ തത്വത്തിൽ അംഗീകാരം നൽകി.
പദ്ധതിക്കായി സംസ്ഥാനത്തിന്റെ താത്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയയ്ക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
അനുമതി ലഭിച്ചാൽ 12വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകും. കേന്ദ്ര സർക്കാരുമായി ചർച്ചകൾക്കു ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാപത്രത്തിൽ ഏർപ്പെടും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉയർന്ന വേഗതയിലുള്ള റെയിൽ കണക്ടിവിറ്റി ലക്ഷ്യമിട്ട കെ.റെയിലിന്റെ സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവയുടെ സാങ്കേതിക എതിർപ്പുകൾ കാരണം നിലച്ചിരുന്നു.
തിരു- കാസർകോട്
നാല് ഘട്ടമായി
284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം (തിരുവനന്തപുരം- തൃശൂർ) നിർമ്മാണം 2027ൽ ആരംഭിച്ച് 2033ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം
രണ്ടാംഘട്ടമായി തൃശ്ശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും
മൂന്നാംഘട്ടമായി കോഴിക്കോട് - കണ്ണൂർ ലൈനും അവസാന ഘട്ടമായി കണ്ണൂർ -കാസർകോട് ലൈനും പൂർത്തിയാക്കും
പിന്നീട് പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്കും, കാസർകോട് വഴി മംഗലാപുരത്തേക്കും നീട്ടും