70കാരിയെ മകൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; വസ്‌ത്രവും മരുന്നും പോലും എടുക്കാൻ സമ്മതിച്ചില്ലെന്ന് പരാതി
തിരുവനന്തപുരം: 70 വയസുകാരിയായ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. തിരുവനന്തപുരം മംഗലപുരത്തിന് സമീപം ഇടവിളകത്താണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസുമെല്ലാം സ്ഥലത്തെത്തി അമ്മ സലീലയെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ സജ അതിന് തയ്യാറായില്ല.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അമ്മയുടെ വസ്ത്രങ്ങളും മരുന്നുകളും എടുക്കാൻ വീട് തുറന്ന് തരണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും മകൾ തയ്യാറായില്ല. വീട്ടിൽ മർദനം പതിവായിരുന്നെന്ന് സലീല പറയുന്നു. വൃദ്ധയെ ഉപദ്രവിച്ചതിന് ഭർത്താവ് പൊലീസ് കസ്റ്റഡിയിലായതിന്റെ പ്രതികാരമായാണ് മകൾ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ വീട്ടിലെത്തി അമ്മയെ അകത്ത് കയറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും സജ ഗേറ്റ് തുറക്കാന്‍ പോലും തയ്യാറായില്ല. പിന്നീട് നാട്ടുകാര്‍ അറിയിച്ചതിനെത്തുടർന്നാണ് പൊലീസും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തിയത്. ഇവര്‍ വന്നതിന് ശേഷം സജ വീടിന്റെ ഗേറ്റ് തുറന്നെങ്കിലും അമ്മയെ വീടിനകത്തേക്ക് കയറ്റാന്‍ തയ്യാറായില്ല.
അമ്മയുടെ കൈവശമുള്ള പണം കൈക്കലാക്കുന്നതിനായി സജയും ഭര്‍ത്താവും അവരെ ഉപദ്രവിക്കാറുണ്ടായിരുന്നു. മക്കളുടെ ഭാഗത്ത് നിന്ന് വളരെ ക്രൂരമായ ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന് സലീല വ്യക്തമാക്കി. നിലവില്‍ സലീലയെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വൃദ്ധസദനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.