'തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കും'; ബഡ്ജറ്റ് അവതരണത്തിൽ കേന്ദ്രത്തിന് വിമർശനം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്. മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും കെഎൻ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണത്തിലായിരുന്നു പ്രഖ്യാപനം.
സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തി. 10188 കോടിയാണ് വകയിരുത്തിയത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടായി 3236.76 കോടി രൂപ അനവദിച്ചു. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കായി വകയിരുത്തി. ഖരമാലിന്യ സംസ്കാരത്തിന് 160 കോടി രൂപ വകയിരുത്തി. മുഖ്യമന്ത്രിയുടെ കണക്ട് ടൂ വർക്ക് പദ്ധതിക്ക് 400 കോടിയും വകയിരുത്തി. കേരളത്തിന്റെ പൊതുകടം കുറഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി.
ബഡ്ജറ്റ് അവതരണത്തിനിടെ കേന്ദ്രത്തെയും കെ എൻ ബാലഗോപാൽ വിമർശിച്ചു. കേന്ദ്രം സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും വായ്പ പരിധി കുറച്ചുവെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുകയാണെന്നും സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്റെ കടന്നുകയറ്റമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണെന്നും അത് തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളിൽ കടന്നുകയറി ഫെഡറലിസം തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പ്രതിഷേധം ബഡ്ജറ്റിൽ രേഖപ്പെടുത്തുകയാണെന്നും കെ എൻ ബാലാഗോപാൽ പറഞ്ഞു.