കേരള ബഡ്ജറ്റ് 2026; അതിവേഗപ്പാത നാലുഘട്ടങ്ങളിലായി, പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ
തിരുവനന്തപുരം: റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ വിഹിതം. നാലുഘട്ടങ്ങളിലായി ആർആർടിഎസ് നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിക്ക് പകരം തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ ആർആർടിഎസ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഇന്നലെ ആർആർടിഎസ് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താത്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയയ്ക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
അനുമതി ലഭിച്ചാൽ 12വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകും. കേന്ദ്ര സർക്കാരുമായി ചർച്ചകൾക്കു ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാപത്രത്തിൽ ഏർപ്പെടും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉയർന്ന വേഗതയിലുള്ള റെയിൽ കണക്ടിവിറ്റി ലക്ഷ്യമിട്ട കെ.റെയിലിന്റെ സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവയുടെ സാങ്കേതിക എതിർപ്പുകൾ കാരണം നിലച്ചിരുന്നു.
നാല് ഘട്ടമായി
- 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം (തിരുവനന്തപുരം- തൃശൂർ) നിർമ്മാണം 2027ൽ ആരംഭിച്ച് 2033ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം
- രണ്ടാംഘട്ടമായി തൃശ്ശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും
- മൂന്നാംഘട്ടമായി കോഴിക്കോട് - കണ്ണൂർ ലൈനും അവസാന ഘട്ടമായി കണ്ണൂർ -കാസർകോട് ലൈനും പൂർത്തിയാക്കും
- പിന്നീട് പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്കും, കാസർകോട് വഴി മംഗലാപുരത്തേക്കും നീട്ടും