ലൈഫ് മിഷൻ പദ്ധതിക്ക് 300 കോടി; വിദ്യാർത്ഥികൾക്കായി 677കോടി, പിന്നാക്ക വിഭാഗത്തെ കൈവിടാതെ ബഡ്‌ജറ്റ്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനബഡ്‌ജറ്റ് സമ്മേളനത്തിൽ പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി രൂപയും പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്കുള്ള ലൈഫ് മിഷന്‍ പദ്ധതിക്കായി 300 കോടി രൂപയുമാണ് ഇക്കുറി ബഡ്‌ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇവകൂടാതെ പട്ടിക വര്‍ഗ- വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വികസനത്തിനായി 677.17 കോടി രൂപയും പട്ടിക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് 370 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിനായി മൂന്ന് കോടി രൂപ, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി രൂപ, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി രൂപയും അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്‌ജറ്റിൽ അവതരിപ്പിച്ചു. എസ്‍സിഎസ്‍ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിനായുള്ള പുതിയ പദ്ധതിക്ക് പത്ത് കോടി ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
റെക്കോഡ് സമയമെടുത്താണ് കെ എൻ ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച പ്രസംഗം 11.53ഓടെയാണ് പൂര്‍ത്തിയായത്. മുൻ ധനമന്ത്രിമാരായ തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബഡ്ജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം.