'വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ'; പരിഹാസവുമായി ജോയ് മാത്യു
കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. ഇപ്പോഴത്തേത് നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങൾ കുത്തിനിറച്ച ബഡ്ജറ്റ് മാത്രമാണെന്നും നടൻ പ്രതികരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം. വോട്ട് ചുരത്താൻ കിറ്റിന്റെ സാദ്ധ്യതകൾ ഇല്ലാതായപ്പോള്‍, ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങൾ കുത്തിനിറച്ച ബഡ്ജറ്റ് മാത്രമാണെന്നാണ് നടന്റെ കുറിപ്പിലുള്ളത്. വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്നാൽ നടന്റെ പോസ്റ്റിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബഡ്ജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്. അനാവശ്യ അവകാശ വാദം കൊണ്ട് ബഡ്ജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത സര്‍ക്കാരിന് ബാദ്ധ്യതയുണ്ടാക്കുന്ന ബഡ്ജറ്റാണിതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.പോകുന്ന പോക്കില്‍ ശമ്പള കമ്മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്തതായി വരുന്ന സര്‍ക്കാര്‍ വേണം അത് നടപ്പിലാക്കാന്‍. അടുത്ത ബഡ്ജറ്റ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും നടപ്പാക്കുന്ന ബഡ്ജറ്റ് അതാകുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.