ഫിൽട്ടർ സെറ്റില്ല: തലസീമിയ രോഗികളിൽ ആശങ്ക
@വിതരണം താളം തെറ്റിയിട്ട് ഒന്നര വർഷം
കോഴിക്കോട്: കോഴിക്കോട് മെഡി.കോളേജ് രക്ത ബാങ്കിൽ ലൂക്കോ സൈറ്റ് ഉപയോഗിച്ച് ഫിൽട്ടർ ചെയ്തുള്ള രക്ത വിതരണം വീണ്ടും നിലച്ചു. ഇതോടെ തലസീമിയ രോഗികൾ ആശങ്കയിലായി. 1200-1300 രൂപ മുടക്കി എറണാകുളത്ത് നിന്ന് സെറ്റ് വരുത്തേണ്ട ഗതികേടിലാണിപ്പോൾ രോഗികൾ. മാസത്തിൽ രണ്ടും മൂന്നും ഫിൽട്ടർ സെറ്റ് ഓരോ രോഗിക്കും ആവശ്യമാണ്. ഇത്രയും തുക മുടക്കി ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഫിൽട്ടർ സെറ്റ് എന്ന് വരുമെന്ന് പറയാനാവില്ലെന്നാണ് ബ്ലഡ് ബാങ്ക് അധികൃതർ പറയുന്നത്. ലോക്കൽ പർച്ചേസ് നടത്തി തലസീമിയ രോഗികൾക്ക് ഫിൽട്ടർ സെറ്റ് ലഭ്യമാക്കണമെന്ന പ്രത്യേക ഉത്തരവുണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.
ഫിൽട്ടർ സെറ്റും മരുന്നും മുടങ്ങാതെ ലഭിച്ചിരുന്നപ്പോൾ രോഗികളുടെ ആരോഗ്യസ്ഥിതി വളരെ മെച്ചപ്പെട്ടതായിരുന്നു. തലസീമിയ രോഗം പൂർണമായി ഭേദമാക്കാനുള്ള മജ്ജമാറ്റി വയ്ക്കൽ ശസ്ത്രക്രിയ പോലുള്ളവയിൽ കേരളത്തിന്റെ സ്ഥിതി മെച്ചപ്പെടാൻ കാരണം മരുന്നും ഫിൽട്ടർ സെറ്റും മുടങ്ങാതെ കിട്ടിയതായിരുന്നു. എന്നാൽ ഒന്നര വർഷമായി സംസ്ഥാനത്ത് ഇതിന്റെ വിതരണം താളം തെറ്റിയിരിക്കുകയാണ്.
- വിളർച്ചയുണ്ടാക്കും തലസീമിയ
ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയുകയും വിളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന ജനിതക രോഗമാണ് തലസീമിയ. ഹീമോഗ്ലോബിൻ ചുവന്ന രക്താണുക്കളിൽ ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ്. ഇത് ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനും ശ്വാസകോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കാനും സഹായിക്കുന്നു. ഇത് രണ്ട് പ്രോട്ടീനുകളാൽ നിർമ്മിതമാണ് - ആൽഫയും ബീറ്റയും. തലസീമിയയുണ്ടെങ്കിൽ ഈ പ്രോട്ടീനുകൾ ആവശ്യത്തിന് ഉത്പ്പാദിപ്പിക്കാനാകില്ല.
മെഡിക്കൽ കോളേജിൽ ഫിൽട്ടർ സെറ്റും മരുന്നും വീണ്ടും ലഭ്യമല്ലാതായത് രോഗികൾക്ക് വിനയായി. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകണം.
-കരീം കാരശ്ശേരി സംസ്ഥാന പ്രസിഡന്റ് ബ്ലഡ് പേഷ്യന്റ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരള