ലോക കേരള സഭ ആഗോള വേദിയായി: മുഖ്യമന്ത്രി

Friday 30 January 2026 12:42 AM IST

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ കാര്യങ്ങളിൽ ഇടപെടാനും അഭിപ്രായം പറയാനും കഴിയുന്ന ആഗോളവേദിയാണ് ലോക കേരളസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.പിമാർക്കും എം.എൽ.എമാർക്കും എന്നതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന വിദേശ മലയാളികളെയും ഉൾപ്പെടുത്തി ഒരു വേദിയുണ്ടാക്കിയത് അധികാര പങ്കാളിത്തം ഉറപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികൾക്ക് നമ്മുടെ നാടിനെ കുറിച്ച് പറയാൻ ഒരു വേദിയുണ്ടായിരുന്നില്ല. അതാണ് ലോകകേരള സഭയിലൂടെ സാദ്ധ്യമാക്കിയത്. ആദ്യമൊക്കെ പരാതികളും ആവലാതികളും പറഞ്ഞിരുന്നിടത്തുനിന്ന് നാടിന്റെ വികസന കാര്യങ്ങളാണ് അഞ്ചാം സമ്മേളനത്തിലെത്തിയപ്പോൾ ചർച്ചയാകുന്നത്. മാറുന്ന ലോകാവസ്ഥയ്ക്ക് അനുസരിച്ച് കേരളത്തെ നവീകരിക്കാനാകണം. ഈ സമ്മേളനത്തെ നവകേരളത്തിലേക്കുള്ള ചൂണ്ടുപലകയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തു വർഷത്തിനിടെ ദേശീയപാതയുടെ കാര്യത്തിലും വികസന കാര്യത്തിലും മാറ്റങ്ങൾ ഉണ്ടായി. ഇനി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്രാസമയം കുറയണം. അതിനുള്ള പദ്ധതി തയ്യാറാക്കി മുന്നോട്ടുപോയപ്പോൾ തടസങ്ങളുണ്ടായി. റെയിൽവേ അനുമതി കിട്ടിയില്ല. എന്നാൽ സർക്കാർ ശ്രമിച്ചുകൊണ്ടേയിരുന്നു. കേന്ദ്ര സർക്കാരുമായി നല്ല ബന്ധമുള്ള ഇ.ശ്രീധരൻ പറഞ്ഞിട്ട് ഇപ്പോൾ നഗരവികസന മന്ത്രാലയത്തിന് മുമ്പാകെ ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ മറുപടി നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ എം.എ.യൂസഫലി, ഡയറക്ടർമാരായ ഡോ.രവി പിള്ള, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ.പി. ലില്ലീസ്, നോർക്ക സെക്രട്ടറി അനുപമ ടി.വി. തുടങ്ങിയവർ പങ്കെടുത്തു. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം പ്രവാസി പ്രതിനിധികൾ പങ്കെടുക്കും.