ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റണം: മുരളി തുമ്മാരുകുടി
കൊച്ചി: ദുരന്തങ്ങളെ കേവലം തകർച്ചകളായല്ല, ജനതയുടെയും രാജ്യത്തിന്റെയും പുനർനിർമ്മാണത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ജെയിൻ സർവകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഒഫ് ഫ്യൂച്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പരിസ്ഥിതി മാറ്റങ്ങളും ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പൊതുയാത്ര ഭിന്നശേഷി സൗഹൃദമാകണം
ട്രെയിനുകൾ ഉൾപ്പെടെ രാജ്യത്തെ പൊതുയാത്രാ സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന് നീന്തൽ താരവും സംസ്ഥാന യുവ പ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ. സമ്മിറ്റ് ഒഫ് ഫ്യൂച്ചറിൽ 'പരിധികൾ ഇല്ലാത്ത മനുഷ്യർ" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയാത്രാ സൗകര്യത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത വേൾഡ് റെക്കാഡ് ജേതാവായ സ്‌കൈ ഡൈവർ എസ്.എസ്. ശ്യാംകുമാർ പറഞ്ഞു.
ചർച്ചയായി പ്രണയ സങ്കൽപ്പങ്ങൾ
മാറിക്കൊണ്ടിരിക്കുന്ന പ്രണയ സങ്കല്പങ്ങളെയും ഡേറ്റിംഗ് സംസ്‌കാരത്തെയും കുറിച്ചുള്ള ചർച്ചകൾക്കും സമ്മിറ്റ് ഒഫ് ഫ്യൂച്ചർ വേദിയായി. 'അരികെ - റീഡിഫൈനിംഗ് റിലേഷൻഷിപ്‌സ് വൺ സ്വൈപ് അറ്റ് എ ടൈം" എന്ന സെഷനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സൈലേഷ്യ ജി, എഴുത്തുകാരൻ അമർനാഥ് ശങ്കർ എന്നിവർ പങ്കെടുത്തു.മിഥില ജോസ് മോഡറേറ്ററായിരുന്നു.
ബിയോണ്ട് ദി ഹാഷ്‌ടാഗ് സംവാദം
നിത്യജീവിതത്തിലെ സംഘർഷങ്ങൾ നേരിടാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കണമെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ആദ്യദിനത്തിൽ നടന്ന 'ബിയോണ്ട് ദി ഹാഷ്‌ടാഗ്- ആക്ഷൻ ഫോർ ചേഞ്ച്' എന്ന സംവാദത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.