കടൽക്കാഴ്ചകളുടെ വിരുന്നൊരുക്കാൻ ക്രൂയിസ് ടൂറിസം
തിരുവനന്തപുരം: ക്രൂയിസ് ടൂറിസത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ കടൽക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കാനൊരുങ്ങി സംസ്ഥാനം. കേരളത്തിലെ കടൽത്തീരങ്ങളും തുറമുഖങ്ങളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകാൻ ടൂറിസം വകുപ്പിന് കഴിയും. ഇതോടെ അന്താരാഷ്ട്രതലത്തിലുള്ള ക്രൂയിസ് കപ്പലുകളെ കേരളത്തിലേക്ക് ആകർഷിക്കാം. വിഴിഞ്ഞം,കൊച്ചി,ആലപ്പുഴ,കൊല്ലം,ബേപ്പൂർ,നീണ്ടകര,കായംകുളം എന്നീ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസ്റ്റ് സർക്യൂട്ടുകൾ വികസിപ്പിക്കും. സ്വകാര്യ ഓപ്പറേറ്റർമാർക്ക് ആഡംബര കപ്പലുകൾ സർവീസ് നടത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. അന്തർ സംസ്ഥാന- ജില്ല ക്രൂയിസ് യാത്രകൾക്ക് പുറമെ കൊച്ചിയിൽ നിന്ന് ഗോവ,മംഗളൂരു എന്നിവിടങ്ങളിലേക്കും സർവീസുകളാരംഭിക്കും. ക്രൂയിസ് ടൂറിസത്തിനായി 2കപ്പൽ നിർമ്മാണത്തിനുള്ള നിർദ്ദേശം മാരിടൈംബോർഡ് ആസൂത്രണ ബോർഡിന് നൽകിയിട്ടുണ്ട്. 200 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലാണ് നിർമ്മിക്കാനുദ്ദേശിക്കുന്നത്. 20 നോട്ടിക്കൽ മൈൽ ദൂരെയുള്ള ഉൾക്കടലിലേക്കാകും ആഡംബര കപ്പൽ യാത്ര. ഏകദേശം അഞ്ചുമണിക്കൂർ ദൈർഘ്യമുള്ള കപ്പൽ യാത്രയിൽ റസ്റ്റോറന്റ്, ബിയർപാർലർ സൗകര്യമൊരുക്കും. വിവാഹം ചടങ്ങുകൾക്കും മറ്റും കപ്പൽ ബുക്ക് ചെയ്യാം. ഇതിലൂടെ തീരദേശ മേഖലകളിൽ വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.