ശ്വാസകോശത്തിൽ പേനയുടെ അടപ്പ്, അഞ്ചു വയസുകാരന് രണ്ടാം ജന്മം
കൊല്ലം: കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പേനയുടെ അടപ്പ്, പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുത്ത് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ പൾമണോളജി വിഭാഗം ഡോക്ടർമാർ. സീനിയർ കൺസൾട്ടന്റ് ഡോ. അതുൽ തുളസിയുടെ നേതൃത്വത്തിലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഒരു വയസുള്ളപ്പോൾ ഈ കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയ പിന്നും ഇതേ ആശുപത്രിയിൽ തന്നെയാണ് പുറത്തെടുത്തത്.
ശ്വാസതടസവുമായി എത്തിയ കുട്ടിയെ ട്രാവൻകൂർ മെഡിസിറ്റിയിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. വർഗീസ് കോശിയാണ് അടിയന്തിരമായി പൾമണോളജി വിഭാഗത്തിലേക്ക് റഫർ ചെയ്തത്. പരിശോധനയിൽ ശ്വാസകോശത്തിൽ പേനയുടെ അടപ്പ് കുടുങ്ങിയതായി കണ്ടെത്തി. അനസ്‌തറ്റിസ്റ്റ് ഡോ. ഫിറോസ് ഖാന്റെ മേൽനോട്ടത്തിൽ കുട്ടിക്ക് അനസ്തേഷ്യ നൽകി. ഡോ. അതുൽ തുളസിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പി ആരംഭിച്ചു. ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പിയിലൂടെ അടപ്പ് പിടിച്ചെടുക്കാൻ സാധിച്ചെങ്കിലും, വലിപ്പം കൂടിയതിനാൽ ശ്വാസനാളത്തിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗമായ സബ്ഗ്ലോട്ടിക് ഏരിയയിൽ വച്ച് ഇത് തടഞ്ഞു. ഇതോടെ ശ്വാസതടസം കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഡോക്ടർമാർ ഉടൻ തന്നെ തീരുമാനം മാറ്റി. അതീവ ജാഗ്രതയോടെ 'റിജിഡ് ബ്രോങ്കോസ്കോപ്പി' ഉപയോഗിച്ച് ശ്വാസനാളത്തിന് മുറിവേൽക്കാതെ അടപ്പ് വിജയകരമായി പുറത്തെടുത്തു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ഇന്ത്യയിൽ തന്നെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ നിലവിൽ ഈ ചികിത്സയ ലഭ്യമായിട്ടുള്ളൂ.