പട്ടിക വർഗ്ഗ കോളനികളിൽ മൃഗചികിത്സ ഇനി വീട്ടുമുറ്റത്ത്
കൊല്ലം: ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ സൗജന്യ മൃഗചികിത്സയും മരുന്നു വിതരണവുമായി ആംബുലേറ്ററി ക്ലിനിക് ആരംഭിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് നേതൃത്വം കൊടുക്കുന്നത്.
ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പ കോളനിയിൽ പദ്ധതിക്ക് തുടക്കമായി. പശുക്കൾ, ആടുകൾ, കോഴി, താറാവുകൾ, എരുമകൾ, പക്ഷികൾ തുടങ്ങി നിരവധി വളർത്തു മൃഗങ്ങളും പക്ഷികളും ഉള്ള മേഖലയാണ് കോളനികൾ. മൃഗങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നാൽ കിലോമീറ്റർ അകലെയുള്ള കുളത്തുപ്പുഴയിലെയും ചിതറയിലെയും വെറ്ററിനറി കേന്ദ്രത്തിൽ എത്തണം. ഈ പ്രശ്നത്തിന് പരിഹാരമായാണ് കോളനികളിൽ ക്യാമ്പുകൾ നടത്തുന്നത്. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും ഉപജീവനത്തിനായി മൃഗസംരക്ഷണ മേഖലയിൽ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികൾക്കും സൗജന്യ ക്യാമ്പുകളിലൂടെയുള്ള ചികിത്സയും പ്രതിരോധവും പ്രയോജനപ്പെടും
അസുഖമുള്ള മൃഗങ്ങളുടെ ചികിത്സ കൂടാതെ രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും ബോധത്കരണത്തിനും ക്യാമ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്. എല്ലാ മാസവും രണ്ട് ക്യാമ്പുകൾ നടത്തും. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നു വെറ്ററിനറി ആംബുലൻസിൽ ഡോക്ടർമാർ ക്യാമ്പുകളിലെത്തും. കൊച്ചരിപ്പയിലെ ക്യാമ്പ് ചിതറ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി. ഷൈൻകുമാർ അദ്ധ്യക്ഷനായി. സീനിയർ വെറ്ററിനറി സർജൻ ഡോ. ബി.സോജ, വെറ്ററിനറി സർജൻമാരായ വിഷണുദത്ത്, രേഷ്മ, രശ്മി എന്നിവർ പങ്കെടുത്തു. കൊച്ചരിപ്പ കൂടാതെ കടമാൻകോട്, വങ്ങിയോട്, ഉറുകുന്ന്, ആര്യങ്കാവ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് ഡോ. ഡി. ഷൈൻകുമാർ അറിയിച്ചു