ബൗദ്ധിക വെല്ലുവിളിയുള്ളവർക്ക് 'അൻപ് വീട്' കെയർഹോം
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രാദേശിക തലത്തിൽ പരിചരണം ഉറപ്പാക്കാൻ 'അൻപ് വീട്' എന്ന പേരിൽ ബ്ലോക്ക് തലത്തിൽ കെയർഹോമുകൾ സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. സന്നദ്ധ സംഘടനകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സംയോജിപ്പിച്ചായിരിക്കും നടപ്പാക്കുക. ഡേ-കെയർ സൗകര്യവും കുറഞ്ഞ കാലയളവിലേക്കുള്ള താമസ സൗകര്യവും ലഭ്യമാക്കും. മൂന്നുകോടി വകയിരുത്തി. ഭിന്നശേഷിക്കാരുടെ കൂട്ടിരിപ്പുകാർക്കുള്ള ആശ്വാസകിരണം സഹായധനം 600ൽനിന്ന് 1000 രൂപയാക്കി. ഭിന്നശേഷിക്കാർക്കായുള്ള കായിക പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും പാരാലിമ്പിക്സ് സംഘടിപ്പിക്കുന്നതിനും പുതിയ പദ്ധതി ആരംഭിക്കും. ഇതിനായി ഒരു കോടിയുണ്ട്. എല്ലാ ഭിന്നശേഷിക്കാരും ട്രാൻസ്‌ജെൻഡർമാർക്കുമടക്കം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സർക്കാർ, എംപാനൽഡ് സ്വകാര്യ ആശുപത്രികളിൽ സൗജന്യ ആരോഗ്യ സുരക്ഷ ഉറപ്പാക്കും. ഇതിനായി 900 കോടിയുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 200 കോടി അധികമാണിത്. തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാർക്കുള്ള കൈവല്യ പദ്ധതിക്ക് 7 കോടിയുണ്ട്. ഭിന്നശേഷി മേഖലയ്ക്കായി ആകെ 209.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ഏർലി ഇന്റർവെൻഷൻ, പുനരധിവാസം, പരിശീലനം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിനായി 64കോടിയുണ്ട്.