അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നുണ പറഞ്ഞ് പത്തുവർഷം ഭരിച്ച പിണറായി സർക്കാർ അവരുടെ അവസാന ബഡ്ജറ്റിലും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാൻ കഴിഞ്ഞ 10 വർഷം ശ്രമിച്ച ഇടതു സർക്കാർ, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേന്ദ്ര പദ്ധതികൾ സ്വന്തം പേരിലാക്കി ബഡ്ജറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. തകർന്നടിഞ്ഞ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള യാതൊന്നും ബഡ്ജറ്റിലില്ല. കാലിയായ ഖജനാവ് വച്ച് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്ന പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ധനമന്ത്രി കേന്ദ്ര സഹായത്തിലുള്ള വർദ്ധനവ് ഇടതുസർക്കാർ ബഡ്ജറ്റിലും സൗകര്യപൂർവം മറച്ചുവയ്ക്കുകയാണ്. യു.പി.എ ഭരണകാലത്ത് കേരളത്തിന് ലഭിച്ച ഗ്രാന്റ് 25,629.7 കോടി രൂപയായിരുന്നത് എൻ.ഡി.എ കാലത്ത് 460% വർദ്ധിച്ച് 1,43,117 കോടി രൂപയായി. ഇതെല്ലാം മറച്ചുവച്ചാണ് നിയമസഭയിൽ ബഡ്ജറ്റിന്റെ പേരിൽ എൽ.ഡി.എഫ് സർക്കാർ കള്ളം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.