ചോദ്യമുയർത്തുന്നവരെ സംഘപരിവാർ നിശബ്ദരാക്കുന്നു: ശ്വേത ഭട്ട്‌

Saturday 31 January 2026 12:24 AM IST
വർഗീയതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്.എഫ്.ഐ സംഘടനകൾ സംയുക്തമായി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച ബഹുജന സംഗമം മനുഷ്യാവകാശ പ്രവർത്തക ശ്വേത ഭട്ട് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ചരിത്രം തിരുത്തിയെഴുതുകയും വിദ്വേഷം സാമാന്യവത്കരിക്കുകയും ചെയ്യുന്നവർ വിയോജിപ്പുകളെ കുറ്റകൃത്യമായി കാണുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തക ശ്വേത ഭട്ട്. ഇന്നലെ മുതലക്കുളത്ത് ഡി.വൈ.എഫ്.ഐ, എസ്എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവ സംഘടിപ്പിച്ച 'വർഗീയതയ്‌ക്കെതിരെ ബഹുജന സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചോദ്യമുയർത്തുന്ന വിദ്യാർത്ഥികളെയും മാദ്ധ്യമ പ്രവർത്തകരെയുമെല്ലാം സംഘപരിവാർ നിശ്ശബ്ദരാക്കുകയാണ്. ഗാന്ധിയെ വധിച്ചതിലൂടെ, ഗോഡ്‌സെ ഒരായിരം ആശയങ്ങളെക്കൂടിയാണ് കൊന്നത്. ഗോഡ്‌സെക്ക് വേണ്ടി വാദിക്കുന്നവർക്ക് ഒപ്പമാണ് സംഘപരിവാർ. സത്യം വിളിച്ചുപറഞ്ഞ തന്റെ ഭർത്താവ് സഞ്ജയ് ഭട്ട് വർഷങ്ങളായി ജയിലിലാണ്. രാജ്യത്തിന്റെ നീതിയ്ക്കും അന്തസിനുമായുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നത്. നിരപരാധിയായ ഭർത്താവ് തിരിച്ചുവരുംവരെ വെറുതെയിരിക്കാൻ താനൊരുക്കമല്ല. അദ്ദേഹത്തെ ജയിലിലടച്ച രാഷ്ട്രീയത്തെയും വെറുതെ വിടില്ലെന്നും അവർ പറഞ്ഞു. സ്വേച്ഛാധിപത്യത്തെ ചോദ്യംചെയ്യുകയും അനീതിക്കെതിരെ കൈകോർക്കുകയും ചെയ്യുന്ന കേരളം ആക്രമിക്കപ്പെടുകയാണ്. ഫെഡറലിസത്തെയും സാമൂഹ്യനീതിയെയും മതേതരത്വത്തെയും സംരക്ഷിക്കുകയാണ് കേരളത്തെ സംരക്ഷിക്കുന്നതിലൂടെ ചെയ്യുന്നതെന്നും അവർ പറഞ്ഞു.

വിവിധയിടങ്ങളിൽനിന്നെത്തിയ റാലികൾ മുതലക്കുളം മൈതാനത്ത് സംഗമിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി യു.സുധർമ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ശ്വേത ഭട്ടിന് ഉപഹാരം നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പുഷ്പജ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എൽ. ജി.ലിജീഷ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽരാജ് കല്ലേരി എന്നിവർ പ്രസംഗിച്ചു.