ക്ഷീരകർഷകർ പിൻവാങ്ങുന്നു, കാലിയായി തൊഴുത്തുകൾ

Saturday 31 January 2026 12:40 AM IST

പത്തനംതിട്ട: കാലിത്തീറ്റയ്ക്കും കച്ചിക്കും തീവില, പാലിന് പുല്ലുവില. ചെറുകിട ക്ഷീരകർഷകർ പശു വളർത്തലിൽ നിന്ന് പിൻവാങ്ങുന്നു. ആവലാതികൾ കേൾക്കാൻ ആരുമില്ലാത്തതിനാൽ കർഷകരുടെ എണ്ണവും കുറഞ്ഞു. ജില്ലയിൽ ആറ് വർഷത്തിനിടെ നാലായിരത്തോളം പശുക്കൾ കുറഞ്ഞതതായാണ് ക്ഷീരസംഘങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

വീടുകളിൽ രണ്ടും മൂന്നും പശുക്കൾ മാത്രമുള്ള കർഷകരാണ് പ്രതിസന്ധിയിലായത്. അതേസമയം, പശു ഫാമുകളിൽ പശുക്കളുടെ എണ്ണം കൂടുതൽ ഉള്ളതിനാൽ പ്രതിസന്ധിയില്ല. ചെറുകിട ക്ഷീര കർഷകരുടെ എണ്ണം കുറയുന്നത് ക്ഷീര വികസന വകുപ്പ് ഗൗരമായി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പശുവിനെ കറന്ന് പാൽ ക്ഷീര സംഘങ്ങളിൽ വിറ്റുകിട്ടുന്ന വരുമാനത്തേക്കാൾ കൂടുതലാണ് പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവ്. ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ കൊഴുപ്പിന് അനുസരിച്ച് ക്ഷീര സംഘങ്ങളിൽ നിന്ന് പല വിലയാണ് കർഷകന് ലഭിക്കുന്നത്.

തീറ്റ വിലയിൽ തെന്നിവീണു

 കാലിത്തീറ്റ വില ക്രമാതീതമായി ഉയർന്നു

 ഇത് ക്ഷീരകർഷകരെ മേഖലയിൽ നിന്ന് പിന്തിരിപ്പിച്ചു

 പരുത്തിപ്പിണ്ണാക്കിന് ഒരു വർഷത്തിനിടെ വർദ്ധിച്ചത് നാനൂറ് രൂപയിലധികം

 സാധാരണ കാലിത്തീറ്റയ്ക്ക് മുന്നൂറ് രൂപയോളം വർദ്ധിച്ചു

 കച്ചി ഒരു റോളിന് നൂറ് രൂപയോളം കൂടി

 വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടലില്ല

 പ്രതിസന്ധി മറികടക്കാൻ പാൽ വില കൂട്ടി ഒരു വിഹിതം കർഷകർക്ക് നൽകുകയാണ് മിൽമ

 മിൽമ പാൽ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു

 കർഷകരുടെ വീടുകളിൽ നിന്ന് പാൽ വാങ്ങുന്നവർ കൂടി

2019ൽ ജില്ലയിലെ പശുക്കൾ

61157

ആറ് വർഷത്തിനിടെ

കുറഞ്ഞത് 3812

പരുത്തിപ്പിണ്ണാക്ക് വില

₹ 2100 (ഒരു ചാക്കിന്)

കഴിഞ്ഞ വർഷം ₹ 1650

കാലത്തീറ്റ ₹ 1450

കഴിഞ്ഞ വർഷം ₹ 1200

32 കിലോയുടെ കച്ചി റോളിന്

₹ 325രൂപ

കഴിഞ്ഞ വർഷം ₹ 225

വീടുകളിൽ പശുക്കളെ വളർത്തുന്ന കർഷകർ കാലിത്തീറ്റ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുകയാണ്. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടണം.

ഉണ്ണിക്കൃഷ്ണൻ, ക്ഷീരകർഷകൻ, തട്ട

ജില്ലയിൽ ക്ഷീരകർഷകർ കുറഞ്ഞു. അതേസമയം, പശുഫാമുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. പുതിയ സെൻസസ് റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

മൃഗസംരക്ഷണ വകുപ്പ് അധികൃതർ