ഡിസബിലിറ്റി ഫെസ്റ്റിവൽ ശ്രദ്ധനേടുന്നു പരിമിതികളല്ല, പുതിയ പാഠങ്ങൾ
കോഴിക്കോട്: കാഴ്ച പരിമിതർ നേരിടുന്ന വെല്ലുവിളികൾ കാഴ്ചയുള്ളവർ എങ്ങനെ അനുഭവിച്ചറിയും?, റെയിൽപാളത്തിലും ചന്തയിലുമൊക്കെ എത്തിയാൽ, അവരുടെ അനുഭവം എങ്ങനെയായിരിക്കും? ഇതറിയണമെങ്കിൽ ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിലെ എക്സ്പീരിയൻസ് സോണിലെത്തിയാൽ മതി. അവിടെ ഇരുട്ടു കൂടാരത്തിനുള്ളിൽ കറുത്ത തുണി കൊണ്ട് കണ്ണു കെട്ടി നടക്കണം. കാഴ്ചപരിമിതിയുള്ള ഒരാളാകും നിങ്ങളെ നയിക്കുക. ഒന്നും കാണാനാവില്ല. കേട്ടും മണത്തുമറിയണം. ട്രെയിൻ പോകുന്ന ശബ്ദം കേട്ട് റെയിൽപാളത്തിനടുത്തെത്തിയെന്ന് മനസിലാക്കണം. ട്രെയിൻ പോയിക്കഴിഞ്ഞാൽ ശബ്ദം നിലയ്ക്കും. അപ്പോൾ പാളം മുറിച്ചുകടക്കണം. കൃത്രിമ പാളം കടക്കുമ്പോഴുള്ള അനുഭവവുമുണ്ടാകും.
പച്ചക്കറി വിൽപ്പനക്കാർ സാധനങ്ങളുടെ പേര് വിളിച്ചുപറയുന്നതും പച്ചക്കറികളുടെ മണവും കൊണ്ട് ചന്തയിലെത്തിയെന്ന് മനസിലാക്കണം. ഇവിടെ വിവിധ പച്ചക്കറികൾ തൊട്ടറിയാം. ഉത്സവ പറമ്പ് തിരിച്ചറിയേണ്ടതും അങ്ങനെ തന്നെ. അഞ്ചു മിനിറ്റ് നീളുന്നതാണ് ഈ സഞ്ചാരം. 21 ഭിന്നശേഷികളെ ഹെഡ്സെറ്റ് വച്ച് കേട്ടറിയാം. ശാരീരിക, മാനസിക, ബുദ്ധിപരമായ വെല്ലുവിളികൂൾ കൂടാതെ സൂക്ഷ്മമായ ഭിന്നശേഷികളെ തിരിച്ചറിയാൻ ഇവ സഹായിക്കുന്നു. വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ പ്രശ്നങ്ങളറിയാനും മറ്റൊരു എക്സ്പീരിയൻസ് സോണുണ്ട്. ഭിന്നശേഷിക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ഇന്നലെ സജീവമായ ചർച്ച നടന്നു.
- കടലിനെ അറിയാം
ജീവിത വിജയവും അസാമാന്യമായ കഴിവും പ്രദർശിപ്പിച്ച സ്റ്റീഫൻ ഹോക്കിംഗിനെ പോലുള്ളവരെ കുറിച്ചുള്ള ലഘു ലേഖകൾ തൂക്കിയിട്ട അലങ്കാരപ്പന്തലും ശ്രദ്ധേയമായി. ഭിന്നശേഷിക്കാരെ കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച, മൂടാടി സ്വദേശി യൂസഫ് ചങ്ങരോത്ത് ശേഖരിച്ച പത്ര കട്ടിംഗുകളുടെ പ്രദർശനവുമുണ്ട്. ഭിന്നശേഷിക്കാരെ കുറിച്ചുള്ള പുസ്തക പ്രദർശനം, പുസ്തക പ്രകാശനം, കരകൗശല വസ്തുക്കളുടെയും ചിത്രങ്ങളുടെയും പ്രദർശനം, വിൽപ്പന തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് കടലോരത്ത് എത്താനുള്ള റാമ്പും സജ്ജീകരിച്ചിട്ടുണ്ട്. മേള ഫെബ്രുവരി ഒന്നിന് സമാപിക്കും.