കൊല്ലത്തും പരിസര പ്രദേശങ്ങളിലും കാശുണ്ടോ? കുടിവെള്ളമുണ്ട്!
കുടിവെള്ളത്തിനായി നീക്കിവയ്ക്കേണ്ടത് വലിയ തുക
കൊല്ലം: കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനം നെട്ടോട്ടമോടുന്നു. ശക്തികുളങ്ങര, കച്ചേരി,മങ്ങാട്,കരിക്കോട്,തിരുമുല്ലാവാരം,തേവള്ളി ഡിവിഷനുകളിലെ ഒട്ടുമിക്ക വീടുകളിലും വെള്ളം കിട്ടാക്കനിയാണ്. ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന ഒട്ടുമിക്ക ഭാഗങ്ങളിലും പൈപ്പ് പൊട്ടിയും മറ്റും കുടിവെള്ളം മുടങ്ങി നാളുകളായിട്ടും പരിഹാര നടപടിയില്ല.
ദേശീയ പാത വികസനത്തിടെയുള്ള പൈപ്പ് പൊട്ടലും കാലപ്പഴക്കം കാരണം പൈപ്പുകളിലെ ചോർച്ചയും പമ്പിംഗ് തകരാറും എല്ലാംകൂടി ഒത്തുവന്നതോടെയാണ് നാട് കെണിയിലായത്. ടാങ്കറിൽ എത്തിക്കുന്ന കുടിവെള്ളം റോഡരികിൽ താമസിക്കുന്നവർക്ക് മാത്രമാണ് ലഭിക്കുന്നത്. സാമ്പത്തികശേഷി ഇല്ലാത്തവരും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരും കുടിവെള്ള വിതരണം കണ്ടുനിൽക്കേണ്ട അവസ്ഥയാണ്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിൽ കിണർ കുഴിക്കാനും സാധിക്കില്ല. പൈപ്പ് ലൈൻ വഴി എത്തുന്ന വെള്ളമാണ് ഇവിടങ്ങളിൽ ഏക ആശ്രയം. ദിവസവും കുടിവെള്ളത്തിനായി നിശ്ചിത തുക നീക്കിവയ്ക്കേണ്ട അവസ്ഥയാണ്.
മങ്ങാട്ട് കുടിവെള്ളമെത്തിയിട്ട് 7 നാൾ
കൊല്ലം കോർപ്റേഷൻ മങ്ങാട് ഡിവിഷനിൽ വേളാങ്കണ്ണി സ്കൂൾ, പുളിക്കത്തൊടി, അപ്പോളോ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ജലക്ഷാമം അതിരൂക്ഷമായി തുടരുന്നത്. ഏഴ് ദിവസത്തിലധികമായി വെള്ളമെത്താത്ത പ്രദേശങ്ങളുമുണ്ട്. കോർപ്പറേഷന്റെ നേതൃത്വത്തിൽ ടാങ്കറിൽ എത്തിക്കുന്ന വെള്ളമാണ് ഏക ആശ്രയം. പൈപ്പിലൂടെ നൂലു പോലെ വരുന്ന വെള്ളം ഒന്നിനും തികയാത്ത അവസ്ഥയാണ്.കുഴൽക്കിണറുകളും അതിവേഗം കാലിയായിക്കൊണ്ടിരിക്കുന്നു.
ഇവിടെ നാല് ദിവസത്തിലൊരിക്കൽ
കരിക്കോട് ഡിവിഷനിൽ മണ്ണാമല, അംബേദ്കർ ഭാഗങ്ങളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നാല് ദിവസം കൂടുമ്പോഴാണ് ഇവിടെ വെള്ളമെത്തുന്നത്. എത്തുന്ന വെള്ളത്തിന് ഒട്ടും ഫോഴ്സ് ഇല്ലാത്തതിനാൽ ഉയർന്ന പ്രദേശങ്ങളിലെ പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്. പകരം സംവിധാനം ഒരുക്കാൻ കോർപ്പറേഷനും വാട്ടർ അതോറിട്ടി അധികൃതരോടും നടപടിയെടുക്കുന്നില്ല.
തിരുമുല്ലാവാരത്ത് നൂല് പോലെ
തിരുമുല്ലാവാരം ഡിവിഷനിൽ ചീമര കുളത്തോട് ചേർന്നുള്ള ചീമരക്കുന്നേൽ നഗർ, സർപ്പക്കുഴി, സൺഡേ കോളനി, വില്ലുമംഗലം, സായിനികേതൻ റോഡ് എന്നിവിടങ്ങളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ചീമരക്കുന്നേൽ നഗറിലെ വീടുകളിൽ മൂന്നും നാലും ദിവസം കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പേരിന് പോലും വെള്ളം കിട്ടില്ല.
മുളങ്കാടകത്ത് പൈപ്പ് പൊട്ടൽ
ഈ ഡിവിഷനിലെ എം.കെ.ആർ.എ ഭാഗത്തും തിരുമുല്ലാവരാം പള്ളിക്ക് സമീപം എ.കെ.ജി ഭാഗത്തുമാണ് കൂടുതലായി കുടിവെള്ള ക്ഷാമം നേരിടുന്നത്. അമൃത് പദ്ധതി പ്രകാരം പൈപ്പിടീൽ നടന്നതിനു ശേഷമാണ ഇവിടെ വെള്ളത്തിനു ബുദ്ധിമുട്ട് കൂടുതലായി നേരിടാൻ തുടങ്ങിയതാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വെള്ളം എത്തിയിരുന്നെങ്കിൽ ഇപ്പോൾ വല്ലപ്പോഴുമായി. മുളങ്കാടകം വനിതാ ഐ.ടി.ഐയ്ക്ക് സമീപം പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റപ്പണികൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാന വാൽവിലെ തകരാർ പരിഹരിക്കുന്ന മുറയ്ക്ക് വെള്ളമെത്തുമെന്നാണ് അധികൃതർ ഉറപ്പു നൽകിയിരിക്കുന്നത് നാട്ടുകാർ പറയുന്നു.