നാട്ടുകാരുടെ നടുവൊടിച്ച് വില്ലേജ് ജംഗ്ഷൻ- നെല്ലിപ്പണമുക്ക് റോഡ്
കൊല്ലം: പെരിനാട് വില്ലേജ് ജംഗ്ഷൻ - നെല്ലിപ്പണമുക്ക് റോഡ് തകന്ന് തരിപ്പണമായി നാട്ടുകാരുടെ നടുവൊടിക്കാൻ തുടങ്ങിയിട്ട് നാളുകളായി. പരാതികൾ നിരവധി പറഞ്ഞിട്ടും റോഡ് നവീകരിക്കാനുള്ള നടപടി ഇതുവരെ നടന്നിട്ടില്ല. പെരിനാട് 17,18 വാർഡിന്റെ മദ്ധ്യഭാഗത്തൂടെയാണ് റോഡ് പോകുന്നത്.
കുഴിയത്ത് കാവ് ശ്രീ മഹാദേവീ ക്ഷേത്രത്തിന്റെ മുൻപിലൂടെയുള്ള ഏകദ്ദേശം 2 കിലോമീറ്ററുള്ള ഈ റോഡിന്റെ പലഭാഗത്തും ടാറിളകിയ നിലയിലാണ്. വലിയ ഒരുളൻ കല്ലുകൾ റോഡിലെങ്ങും ചിതറികിടക്കുന്നു. ഇതിൽ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. മാറിമാറി വരുന്ന ഭരണസംവിധാനങ്ങൾ ഉടൻ റോഡിന്റെ പണി ആരംഭിക്കുമെന്ന് പറയുന്നതല്ലാതെ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് 48 ലക്ഷം ഈ റോഡിന്റെ റീടാറിംഗിനുവേണ്ടി ഫണ്ട് അനുവദിച്ചെങ്കിലും തുടർനടപടികൾ എങ്ങും എത്തിയിട്ടില്ലെന്നാണ് പരാതി.
റോഡിന്റെ ദൂരം.... 2 കിലോമീറ്റർ
അപകടങ്ങളും
റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കും കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. സ്കൂളുകളിലേക്ക് ഉൾപ്പെടെ കുട്ടികളുമായി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി. മഴക്കാലം ആയി കഴിഞ്ഞാൽ വെള്ളക്കെട്ട് മൂലം റോഡ് ഏത് കുഴിയേത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലാകും. ഇതോടെ അപകടങ്ങളും പതിവാകും. ഇരുചക്രവാഹന യാത്രക്കാരാണ് ഇതിൽ ഏറെയും.
പൊടിശല്യം രൂക്ഷം
വേനലായതോടെ ടാറില്ലാത്ത റോഡിൽ പൊടിശല്യവും രൂക്ഷമാണ്. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി കാരണം ദിവസേന മണിക്കൂറുകളോളം നീളുന്ന ഈ പൊടി കുട്ടികൾക്കും പ്രായമായവർക്കും ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാള് കുറേയായി. എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല -
സുരേന്ദ്രൻ പിള്ള, കുഴിയം വാർഡ് മെമ്പർ