ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി ജുവലറി ഉടമ ഗോവർദ്ധൻ സുപ്രീം കോടതിയിൽ

Saturday 31 January 2026 9:24 AM IST

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യം തേടി ജുവലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവര്‍ദ്ധന്‍ അപ്പീൽ നൽകിയിരിക്കുന്നത്.

അതേസമയം, സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്ന് ജയറാം വ്യക്തമാക്കി. പോ​റ്റി നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴിയിലുണ്ട്. പോ​റ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നുവെന്നും ജയറാം അന്വേഷണ സംഘത്തോട് പറഞ്ഞു. ജയറാമിനെ കേസിൽ സാക്ഷിയാക്കും.

താൻ അയ്യപ്പഭക്തനാണെന്ന് അറിയുന്നതുകൊണ്ട് ശബരിമലയിലെ സ്വർണപ്പാളികൾ വീട്ടിലെത്തിച്ച് പൂജിക്കാമെന്ന് പറഞ്ഞതും പോ​റ്റിയായിരുന്നുവെന്ന് ജയറാം നേരത്തെ പറഞ്ഞിരുന്നു. കട്ടിളപ്പാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. പൂജാ വിശ്വാസമല്ലാതെ യാതൊരു ബന്ധവുമില്ലെന്നാണ് ജയറാം വ്യക്തമാക്കിയത്.