യൂസർ ഫീക്ക് പുറമെ ക്ഷേമനിധി, ഗിൽനെറ്റ് ബോട്ടുകൾ പ്രതിസന്ധിയിൽ
തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിൽ യൂസർ ഫീക്ക് പുറമേ ക്ഷേമനിധി വിഹിതം കൂടി ഈടാക്കാനുള്ള തീരുമാനം പ്രതിസന്ധിയാകുന്നു. തുത്തൂർ, ചിന്നതുറ, വള്ളുവിള എന്നിവിടങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന ഗിൽനെറ്റ് ബോട്ടുകളെയാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നിർദ്ദേശം പ്രതികൂലമായി ബാധിക്കുന്നത്. ഇരുപത്തിയയ്യായിരം രൂപ യൂസർ ഫീയായി അടയ്ക്കുന്നതിന് പുറമേ 15,000 രൂപ ക്ഷേമനിധി വിഹിതം കൂടി നൽകണമെന്നും അല്ലാത്തപക്ഷം പ്രവർത്തനം അനുവദിക്കില്ലെന്നുമാണ് അധികൃതരുടെ നിലപാട്.
നേരത്തേ ക്ഷേമനിധിയിലേക്ക് അടച്ചിരുന്ന തുക യൂസർ ഫീയായി മാറ്റുകയാണെന്ന് 2022ൽ ഫിഷറീസ് വകുപ്പ് അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് പതിനയ്യായിരം രൂപ ക്ഷേമ നിധിയിലേക്കും അടയ്ക്കണമെന്ന നിർദ്ദേശം. ഇന്ധനവില വർദ്ധനയും മത്സ്യലഭ്യത കുറവും മൂലം വലയുന്ന ബോട്ടുകൾക്ക് അധികബാദ്ധ്യത താങ്ങാനാവില്ലെന്ന് തൊഴിലാളികളും ബയിംഗ് ഏജന്റ്സും പറയുന്നു. മാസം 500 ബോട്ടുകൾ എത്തിയിരുന്ന ഹാർബറിൽ ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണുള്ളത്. ഡീസൽ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന അയൽസംസ്ഥാനങ്ങളിലേക്ക് ബോട്ടുകൾ മാറുകയാണ്.
അയൽസംസ്ഥാന ബോട്ടുകളെ ആശ്രയിച്ച് 25,000 പേരാണ് ഉപജീവനം നടത്തുന്നത്. ബസാർ, ഐലന്റ് മേഖലകളിൽ തൊഴിൽ കുറഞ്ഞതോടെ നിരവധി കയറ്റുമതി സ്ഥാപനങ്ങളും ഹാർബറിനെയാണ് ആശ്രയിക്കുന്നത്.
ക്ഷേമനിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ക്ഷേമനിധി തുക ഒഴിവാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് കൊച്ചി ഫിഷറീസ് ഹാർബർ ബയിംഗ് ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവർ അറിയിച്ചു.