കേരള സ്റ്റോറി 2 : വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കം,​ കേരളത്തെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ

Saturday 31 January 2026 8:24 PM IST

തിരുവനന്തപുരം: വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാംഭാഗമായ 'ദ കേരള സ്റ്റോറി- 2' നുണകൾ മാത്രം ഉത്പാദിപ്പിക്കുന്ന സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം മാത്രമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് 'ദ കേരള സ്റ്റോറി' എന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും, വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസൻസല്ല. അന്വേഷണ ഏജൻസികളും കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.