മിഥുനില്ലാത്ത സ്വപ്നവീട്ടിൽ അച്ഛനും അമ്മയും കുഞ്ഞനുജനും
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മിച്ച വീട് കൈമാറി. പടിഞ്ഞാറെ കല്ലട വെളിന്തറയില്‍ മിഥുന്റെ പഴയ വീട് നിന്നിടത്ത് പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.എൻ. ബാലഗോപാൽ എന്നിവർ ചേർന്ന് കൈമാറി.
മിഥുന്റെ മരണത്തിന് പിന്നാലെ മന്ത്രി വി. ശിവൻകുട്ടി വീട് സന്ദർശിച്ചിരുന്നു. വീടിന്റെ ദയനീയാവസ്ഥ കണ്ട മന്ത്രി കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചുനൽകാൻ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന് നിർദ്ദേശം നൽകി. അങ്ങനെ 20 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്രയടിയിലുള്ള വീട് നിര്‍മിച്ചത്.
രാജ്യത്ത് ആദ്യമായി 10 മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെന്ന് താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ 43 ലക്ഷം വിദ്യാര്‍ത്ഥികളില്‍ നിന്നും വിഹിതം വാങ്ങാതെയുള്ള പരിരക്ഷയാണിത്. മാരകമായ പരിക്കുകള്‍ക്ക് മൂന്നുലക്ഷം രൂപ വരെയും ഒ പി ചികിത്സയ്ക്ക് 20000 രൂപ വരെയുമാകും ധനസഹാമെന്നും അദ്ദേഹം പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജെ. അംബികാ കുമാരി, സംസ്ഥാന വയോജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ. ഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കലാദേവി, ദീപ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ഇന്ദു, രാഖി പ്രവീണ്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. കലാധരന്‍ പിള്ള, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഐ. ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.