സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ ജാതി അധിക്ഷേപ പരാതി റദ്ദാക്കി

Sunday 01 February 2026 12:05 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബി.ജെ.പി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിയുള്ള ജാതി അധിക്ഷേപ പരാതി പട്ടികജാതി- പട്ടിക വർഗ കമ്മിഷൻ റദ്ദാക്കി. ഡോ. വിനോദ് കുമാർ ടി.ജി.നായർ, പി.എസ്.ഗോപകുമാർ എന്നിവർക്കെതിരെ എസ്.എഫ്.ഐ ജില്ല സെക്രട്ടറി നന്ദൻ നൽകിയ പരാതിയിലെ തുടർ നടപടികളാണ് കമ്മിഷൻ അവസാനിപ്പിച്ചത്.

നവംബർ 12ന് ചേർന്ന സർവകലാശാല സെനറ്റ് യോഗത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിച്ച ബി.ജെ.പി സിൻഡിക്കേറ്റ് അംഗങ്ങൾ ജാതീയമായി അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്നായിരുന്നു പരാതി.

കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണത്തിൽ, പരാതിയിൽ കഴമ്പില്ലെന്നും ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് ബോദ്ധ്യമാവുകയും ചെയ്തു. കഴിഞ്ഞദിവസം തൈക്കാട് ഗസ്റ്റ് ഹൗസിൽ കമ്മിഷൻ നടത്തിയ പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കാൻ ആരോപണവിധേയരായ സിൻഡിക്കേറ്റംഗങ്ങൾക്ക് കമ്മിഷൻ നോട്ടീസയച്ചിരുന്നു. സെനറ്റംഗവും അഭിഭാഷകയുമായ വി.കെ.മഞ്ജുവാണ് അദാലത്തിൽ ഹാജരായത്. അദാലത്തിൽ കമ്മിഷന്റെ തീരുമാനപ്രകാരമാണ് പരാതിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്.