മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിന് മാത്രമായി വനംവകുപ്പ് മാറി: ജേക്കബ് തോമസ്
ആലുവ: വനംവകുപ്പ് മന്ത്രിസ്ഥാനം ഉറപ്പാക്കാൻ മാത്രമുള്ളതായി മാറിയെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ജേക്കബ് തോമസ്. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതിന് നടപടികൾ സ്വീകരിക്കുന്നതിലും വനംവകുപ്പിനെ ആധുനികവത്കരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കാട്ടിൽ ഉറപ്പാക്കണം. അഴിമതിക്കു വേണ്ടിയാണ് പല പദ്ധതികളും നടപ്പാക്കുന്നത്. മന്ത്രിക്ക് സ്വന്തം വകുപ്പിനെക്കുറിച്ച് സാമാന്യ അറിവുപോലുമില്ല. മതിൽ, വേലി തുടങ്ങിയ അശാസ്ത്രീയ മാർഗങ്ങൾ കാലഹരണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പിനെക്കുറിച്ചും ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും പഠനം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബി.എസ്. ഭദ്രകുമാർ അദ്ധ്യക്ഷനായി.
ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ആർ. വീണാദേവി, മുനിസിപ്പൽ കൗൺസിലർ ശ്രീലതാ രാധാകൃഷ്ണൻ, എ.ജെ. ശ്രീനി, ടി.എ. അജയകുമാർ, ബി. ജയപ്രകാശ്, സി.കെ. ജയപ്രസാദ്, ദീപക് ദേശം, അനീഷ്‌കുമാർ, ബിജു ബി. നായർ, എം. അജയ്ഘോഷ്, വി.എസ്. സജീഷ്, ജോസഫ് വർഗീസ്, വി.കെ. വിജീഷ്‌കുമാർ, ജി.ജെ. ഷൈജു, കെ.ജി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.